പന്നിമറ്റം: ഭാര്യ പകുത്തുനൽകിയ കരളുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരികെ പിടിച്ച് ബിനു. കരൾരോഗ ബാധിതനായിരുന്ന പന്നിമറ്റം തുരുത്തിപ്പള്ളിൽ ബിനുവിന്റെ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ബിനുവും അദ്ദേഹത്തിന്റെ ഭാര്യയും ഉടൻ ആശുപത്രി വിടും.
ആസ്റ്റർ മെഡിസിറ്റിയിലാണ് ബിനുവിന്റെ ഓപ്പറേഷൻ പൂർത്തിയാക്കിയത്. 30 ലക്ഷം രൂപയായിരുന്നു ചെലവ്. നിർധന കുടുംബമായതിനാൽ പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ.തോമസ് പൂവത്തിങ്കലും പൊതുപ്രവർത്തകൻ സജി ആലയ്ക്കാത്തടവും ചേർന്ന് സഹായസമിതി രൂപവത്കരിച്ചു. തുടർന്ന് വെള്ളിയാമറ്റം പഞ്ചായത്തിൽ നിന്നുതന്നെ പത്തുലക്ഷം രൂപയാണ് സമാഹരിച്ചത്.
ഫിറോസ് കുന്നംപുറം, ശാന്തിനികേതൻ ഡോ. പ്രസാദ് റാവു, ജമീല, ജീവനക്കാർ, സി.പി.സുലൈമാൻ മൗലവി(പൂങ്കുളം ജുമാ മസ്ജിദ്) എന്നിവരും ബിനുവിനും കുടുംബത്തിനും സഹായവുമായെത്തി. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, കബീർ കാസിം, രാജു കുട്ടപ്പൻ എന്നിവരുൾപ്പെടെയുള്ള പഞ്ചായത്തംഗങ്ങൾ സഹായസമിതിയുടെ പ്രവർത്തനങ്ങളിൽ ഒപ്പം നിന്നു.
ഇതിനെല്ലാം പുറമെ, പന്നിമറ്റം സെന്റ് ജോസഫ് സ്കൂൾ അധ്യാപകർ, പൂമാല ജി.ടി.എച്ച്.എസ്.എസ്. അധ്യാപകർ, അറക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസ്. അധ്യാപകർ, വിദ്യാർഥികൾ, വെള്ളിയാമറ്റം ഫെഡറൽ ബാങ്ക് ജീവനക്കാർ എന്നിവരും സഹായത്തിനെത്തിയിരുന്നു. ഇതോടെ നിഷ്പ്രയാസം 30 ലക്ഷം രൂപ സ്വരൂപിച്ചെടുക്കുകയും ചെയ്തു.
Discussion about this post