കൂടൽ മാണിക്യം ഉത്സവത്തിലെ നൃത്തോൽസവത്തിൽ നിന്ന് നർത്തകി മൻസിയയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ രംഗത്ത്. ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിലായതിനാലാണ് മൻസിയയെ പരിപാടിയിൽ നിന്നൊഴിവാക്കിയതെന്ന് അധികൃതർ അറിയിച്ചു. പത്രത്തിൽ പരസ്യം നൽകിയാണ് കലാപരിപാടികൾക്ക് അപേക്ഷ ക്ഷണിച്ചത്.
പത്ര പരസ്യത്തിൽ ഹിന്ദുക്കളായ കലാകാരന്മാരാകണമെന്ന് പറഞ്ഞിരുന്നതാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. നിലവിലെ ക്ഷേത്ര നിയമമനുസരിച്ച് അഹിന്ദുക്കളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും ഭരണസമിതി അറിയിച്ചു. അഹിന്ദു ആയതിനാൽ കൂടൽ മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോൽസവത്തിൽ അവസരം നിഷേധിച്ചുവെന്ന നർത്തകി മൻസിയ ആരോപിച്ച് രംഗത്ത് വന്നിരുന്നു.
ഏപ്രിൽ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാൻ നോട്ടീസിലടക്കം പേര് അച്ചടിച്ചതിന് ശേഷമാണ് ക്ഷേത്ര ഭാരവാഹികളിൽ ഒരാൾ ഇക്കാര്യം അറിയിച്ചതെന്നായിരുന്നു മൻസിയയുടെ ആരോപണം. വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യം ചോദിച്ചുവെന്നും മൻസിയ പറയുന്നു.
Discussion about this post