കോഴിക്കോട്: വാടകക്കുടിശിക ചോദിച്ചതിന് വീട്ടുടമയ്ക്കും മരുമനും എതിരെ വനിതാ വ്യാജ പീഡന പരാതി നൽകിയ സംഭവത്തിൽ വനിതാ എസ്ഐയ്ക്ക് സസ്പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ വനിതാ എസ്ഐ കെ സുഗുണവല്ലിയെ ആണ് സസ്പെൻഡ് ചെയ്തത്.
ഫെറോക്ക് അസിസ്റ്റൻഡ് കമ്മീഷണർ എംഎം സിദ്ദിഖിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ വനിതാ എസ്ഐ സുഗുണവല്ലി കഴിഞ്ഞ നാലു മാസമായി വാടക നൽകുന്നില്ലെന്ന് കാണിച്ച് പന്നിയങ്കരയിൽ നിന്നുളള കുടുംബമാണ് ഇൻസ്പെക്ടർക്ക് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്താനായി സിഐ വിളിപ്പിച്ചെങ്കിലും എസ്ഐ സുഗുണവല്ലി ആദ്യം ഹാജരായില്ല.
പിന്നീട്, നാലു ദിവസത്തിന് ശേഷം പന്നിയങ്കര സ്റ്റേഷനിൽ എത്തിയ സുഗുണവല്ലി വീട്ടുടമയുടെ വിദേശത്തുള്ള മകളുടെ ഭർത്താവ് തന്റെ കൈയിൽ കയറി പിടിച്ചതായി പരാതി നൽകി. ഇയാൾ അവധിക്ക് നാട്ടിലെത്തിയ ദിവസങ്ങൾ മനസിലാക്കിയായിരുന്നു പരാതി നൽകിയത്. കൂടാതെ തന്റെ തന്റെ വിവാഹ മോതിരം ഊരിയെടുത്തെന്നും വീടിന് നൽകിയ അഡ്വാൻസ് തുകയായ 70000രൂപയും ചേർത്ത് ഒരു ലക്ഷം രൂപ തിരികെ തിരികെ കിട്ടാനുണ്ടെന്നുമായിരുന്നു സുഗുണവല്ലിയുടെ വ്യാജ പരാതി.
തുടർന്ന് പന്നിയങ്കര പൊലീസ് വീട്ടുടമയുടെ മരുമകനെതിരേ പീഡനക്കുറ്റം ചുമത്തി കേസ് എടുത്തു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാടക കുടിശിക ചോദിച്ചതിലുളള വൈരാഗ്യത്തിൽ സുഗുണവല്ലി കെട്ടിച്ചമച്ച പരാതിയാണിതെന്ന് വ്യക്തമായത്. ഇതോടെയാണ് ഇവർക്കെതിരേ വകുപ്പ് തല അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ് നിർദേശം നൽകിയത്. കേസ് അന്വേഷണത്തിന് സുഗുണവല്ലി സഹകരിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പരാതിപ്പെട്ടിരുന്നു.
Discussion about this post