ഓച്ചിറ: വിദേശത്തുള്ള പ്രതിശ്രുത വരനോട് മൊബൈൽഫോണിൽ സംസാരിക്കുന്നതിനിടെ പിണങ്ങിയ പെൺകുട്ടി സ്വന്തം മുറിയിൽ കയറി വാതിലടച്ച് ജീവനൊടുക്കി. പായിക്കുഴി കന്നേലിത്തറയിൽ സലിം – സബീന ദമ്പതികളുടെ മകൾ സുമയ്യ (18)യാണു മരിച്ചത്. കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ വാട്സ്ആപ്പിൽ അയച്ചു കൊടുത്ത ശേഷമാണ് പെൺകുട്ടി തൂങ്ങി മരിച്ചത്.
പെൺകുട്ടി തൂങ്ങി മരിക്കാൻ ശ്രമിക്കുന്ന വിവരം വിദേശത്തുനിന്നു മേമന സ്വദേശിയായ യുവാവ് ബന്ധുക്കളെയും പോലീസിനെയും അറിയിച്ചിരുന്നു. ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴേക്കും ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടി മരിച്ചിരുന്നു. ഇന്നലെ 4.15ന് ആയിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഇല്ലായിരുന്നു.
പെൺകുട്ടിയുടെ പിതാവിന്റെ സഹോദരൻ മൂന്നു ദിവസം മുൻപാണു മരിച്ചത്. മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ വിദേശത്തു നിന്നു യുവാവ് പെൺകുട്ടിയെ ഫോണിൽ വിളിക്കുകയും പെൺകുട്ടി ഫോണിൽ സംസാരിച്ചു കൊണ്ടു സമീപത്തെ സ്വന്തം വീട്ടിലെ മുറിക്കുള്ളിലേക്ക് കയറുകയുമായിരുന്നു.
കഴിഞ്ഞ വർഷം പ്ലസ്ടു പാസായ സുമയ്യയും മേമന സ്വദേശിയായ യുവാവും പഠനകാലംതൊട്ടുള്ള പ്രണയമായിരുന്നു. മൂന്നു മാസം മുൻപാണ് ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തിരിക്കുകയാണ്. ഫോണിലെ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് ശേഖരിക്കുന്നുണ്ട്.
മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. ഓച്ചിറ പോലീസ് കേസെടുത്തു. സംസ്കാരം ഇന്ന്. സഹോദരൻ: ഇർഫാൻ.
Discussion about this post