കൊല്ലം: കൊല്ലം വിസ്മയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. സ്ത്രീധന പീഡനത്തെ തുടർന്നാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നു. പ്രതി കിരൺകുമാറിനെതിരെ ആത്മഹത്യപ്രേരണ ഉൾപ്പടെ ഒമ്പത് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസിലെ പ്രതിയായ കിരൺകുമാറിനെ അറസ്റ്റ് ചെയ്ത് 80 ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കാൻ പോലീസിന് സാധിച്ചിരുന്നു.
വിസ്മയയുടേത് ആത്മഹത്യയെന്ന് ബോധ്യപ്പെട്ടെന്ന് കൊല്ലം റൂറൽ എസ്പി പറഞ്ഞു. ആത്മഹത്യപ്രേരണ കുറ്റം, സ്ത്രീധന പീഡനം, സ്ത്രീപീഡനം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു. കേസിലെ വിചാരണ നടപടികൾ എപ്പോൾ തുടങ്ങണമെന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.
പോലീസ് 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 102 സാക്ഷികളും 92 രേഖകളും 56 തൊണ്ടിമുതലുകളും കുറ്റപത്രത്തിന്റെ ഭാഗമായുണ്ട്. കേസിൽ ഡിജിറ്റൽ തെളിവുകൾ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്ന് പോലീസ് പറഞ്ഞു.
കേസിൽ അറസ്റ്റിലായതിന് പിന്നാലെ കിരണിനെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. മോട്ടോർ വാഹന വകുപ്പിലാണ് കിരൺ ജോലി ചെയ്തിരുന്നത്.
Discussion about this post