പാലക്കാട്: വീണ്ടും പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ ആക്രമണം. മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പതിനാറ് വയസുകാരിയെ വീടിനകത്ത് കയറി കൊലപ്പെടുത്താൻ ശ്രമം. അയൽവാസിയായ യുവാവാണ് പെൺകുട്ടിയുടെ കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഗുരുതരവസ്ഥയിൽ പരിക്കേറ്റ പെൺകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ ജംഷീർ എന്ന യുവാവാണ് ആക്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. പ്രതി ഇപ്പോൾ ഒളിവിലാണ്.
പെൺകുട്ടിയും സഹോദരനും മുത്തശ്ശിയും മാത്രമുള്ള വീട്ടിലാണ് അയൽവാസിയായ ജംഷീർ അതിക്രമിച്ച് കയറി പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ എങ്ങനെ വീട്ടിനുള്ളിൽ കയറിയെന്നതിനെ സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
കുട്ടിയുടെ നിലവിളി കേട്ടെത്തിയ മുത്തശ്ശിയാണ് കഴുത്തിൽ തോർത്ത് മുറുക്കി വായ്ക്കുള്ളിൽ തുണി തിരുകിയ നിലയിലുള്ള പെൺകുട്ടിയെ കണ്ടത്. മുത്തശ്ശിയെ കണ്ടതോടെ ജംഷീർ അവരെ ചവിട്ടി മറിച്ചിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post