മലപ്പുറം: വീട്ടിൽകയറി സദാചാര ഗുണ്ടകൾ ആക്രമിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ മലപ്പുറം വേങ്ങരയിലെ അധ്യാപകൻ സുരേഷ് ചാലിയത്തിന് നീതി തേടി പ്രതിഷേധം ശക്തമാകുന്നു. കേസിലെ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും എന്നാണ് പോലീസ് നൽകുന്ന സൂചന. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സുരേഷ് ചാലിയത്തിനെ മർദ്ദിച്ച കേസിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് വേങ്ങര പൊലീസ് കേസെടുത്തിട്ടുള്ളത്.
പ്രശസ്ത ചിത്രകാരനും സ്കൂൾ അധ്യാപകനും സിനിമാ സാംസ്കാരികമേഖലകളിൽ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിൻറെ കലാസംവിധായകനായിരുന്നു. മലപ്പുറത്തെ സാംസ്കാരികക്കൂട്ടായ്മയായ ‘രശ്മി’യുടെ സജീവപ്രവർത്തകനുമായിരുന്നു സുരേഷ്.
അധ്യാപകൻ മരണപ്പെട്ട ദിവസമായ ഇന്നലെ കേസിൽ കാര്യമായ തുടർനടപടികൾ ഉണ്ടായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനായ സ്റ്റേഷൻ ഹൗസ് ഓഫീസർ മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കർണ്ണാടകയിലായതിനാലാണിത്. ആക്രമിച്ചവരെല്ലാം തന്നെ പരിസരവാസികളായതിനാൽ എല്ലാവരേയും ഇതിനകം തന്നെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
മർദ്ദിച്ചതിന് അയൽവാസികളായ ചിലർ ദൃക്സാക്ഷികളുമാണ്. മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതിലുള്ള മനോവിഷമത്തിൽ ഇന്നലെയാണ് സിനിമാ നാടകപ്രവർത്തകനും ചിത്രകാരനുമായ അധ്യാപകൻ സുരേഷ് ചാലിയത്ത് വീട്ടിൽ തൂങ്ങി മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്ന് സംസ്കരിക്കും.
സുഹൃത്തായ ഒരു സ്ത്രീയുമായി വാട്സ്ആപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ചാണ് ഒരു സംഘമാളുകൾ രണ്ട് ദിവസം മുമ്പ് സുരേഷിനെ ആക്രമിച്ചത്. അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് അക്രമിസംഘം സുരേഷിനെ മർദ്ദിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോയിരുന്നു. അക്രമിസംഘം അസഭ്യവർഷവും സുരേഷിന് നേരെ നടത്തിയെന്നാണ് വിവരം.
സ്വന്തം വീട്ടുകാരുടെ മുന്നിൽവച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്റെ മനോവിഷമത്തിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സുരേഷ് എന്നാണ് ബന്ധുക്കളും കൂട്ടുകാരും പറയുന്നത്. ഇന്നലെ രാവിലെയാണ് വീട്ടിനുള്ളിൽ സുരേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Discussion about this post