തൃശൂർ: കൊടകര കുഴൽപ്പണ കവർച്ച കേസിലെ പണം ബിജെപി നേതാക്കൾ പറഞ്ഞതനുസരിച്ച് കൊണ്ടുവന്നതെന്ന് ധർമ്മരാജന്റെ മൊഴി. പണം തന്റേതല്ലെന്നും അദ്ദേഹം അന്വേഷണ സംഘത്തിന് മൊഴി നൽകി. കൂടാതെ ഇക്കാര്യത്തെ കുറിച്ച് ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രന് തുടക്കം മുതൽ അറിവുണ്ടായിരുന്നെന്നും പണം നഷ്ടപ്പെട്ട ശേഷം ആദ്യം ബന്ധപ്പെട്ടവരിൽ ഒരാൾ കെ സുരേന്ദ്രനായിരുന്നെന്നും ധർമ്മരാജൻ പറയുന്നു.
സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോൾ ‘വിശ്വാസം വരുന്നില്ല’ എന്നുപറഞ്ഞ് സുരേന്ദ്രൻ ഫോൺ കട്ട് ചെയ്തതായാണ് ധർമ്മരാജന്റെ മൊഴി. പിന്നീട് ഏപ്രിൽ മൂന്നിന് സുരേന്ദ്രനെ വിളിച്ച് കാര്യങ്ങൾ വിശദമായി അറിയിച്ചതായും ധർമ്മരാജൻ മൊഴി നൽകിയിട്ടുണ്ട്. പരാതി നൽകിയാൽ കുടുങ്ങുമെന്ന് ബിജെപി ജില്ലാ നേതാക്കൾ പറഞ്ഞതിനെത്തുടർന്നാണ് പരാതി നൽകാൻ വൈകിയത്. തെരഞ്ഞെടുപ്പായതിനാൽ ഇപ്പോൾ ഒരു നടപടിയും വേണ്ട എന്നതായിരുന്നു ജില്ലാ നേതാക്കളുടെ നിലപാട്.
ഇക്കാര്യം പുറത്ത് വന്നാൽ ബിജെപി സ്ഥാനാർത്ഥികളായിരുന്ന ഇ ശ്രീധരനും ജേക്കബ് തോമസും പാർട്ടി വിടുമെന്നും ജില്ലാ നേതാക്കൾ പറഞ്ഞതായി ധർമ്മരാജന്റെ മൊഴിയിലുണ്ട്. ബിജെപി ഈ സംഭവത്തിൽ സമാന്തര പോലീസായി പ്രവർത്തിച്ചു, കവർച്ചക്കാരെ കണ്ടെത്താൻ ഒരു ബിജെപി നേതാവ് പ്രതിയായ റഷീദിനെ തൃശൂരിലെ ഒരു ലോഡ്ജിൽ വെച്ച് ചോദ്യം ചെയ്തു എന്നു തുടങ്ങിയ ഗുരുതര അരോപണങ്ങളാണ് ധർമ്മരാജന്റെ മൊഴിയിലുള്ളത്.
കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് കുറ്റപത്രം കോടതിയിൻ സമർപ്പിച്ചത്. ഇരിങ്ങാലക്കുട കോടതിയിലാണ് 625 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ ഏഴാം സാക്ഷിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
Discussion about this post