മലപ്പുറം: കാസർകോട് വെച്ച് കോലീബി സഖ്യത്തിനായി 2001ൽ കോൺഗ്രസും മുസ്ലീം ലീഗും ചർച്ചനടത്തിയെന്ന ബിജെപി നേതാവ് സികെ പത്മനാഭന്റെ വെളിപ്പെടുത്തൽ തള്ളി ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. വോട്ട് ധാരണയ്ക്ക് ചർച്ച നടന്നതായുള്ള ബിജെപി നേതാവ് സികെ പദ്മനാഭന്റെ പ്രസ്താവന ബിജെപി-സിപിഎം ധാരണയുടെ ഭാഗമാണെന്നാണ് പികെ കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചത്. യുഡിഎഫ് എന്ന പൊതുശത്രുവിനെ തകർക്കാനുള്ള അവരുടെ ആസൂത്രിത നീക്കമാണെന്നും പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
‘തന്റെ ഓർമ്മയിൽ ഇങ്ങനെയൊരു സംഗതിയില്ല. ഓർമ്മയിൽ ഇല്ലാത്ത പഴങ്കഥകളാണ് ഇതെല്ലാം. അതിൽ സത്യമുണ്ടോന്ന് അവരോട് തന്നെ ചോദിക്കണം. സിപിഎം-ബിജെപി ധാരണ പുറത്തുവന്നത് ഇരുകൂട്ടരെയും അസ്വസ്ഥരാക്കുന്നു. ഈ ധാരണ മറച്ചുവെയ്ക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്- കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
നേരത്തെ, 1991 ലെ കോൺഗ്രസ്-ലീഗ്-ബിജെപി ബന്ധത്തിന് ശേഷം 2001 ലും ബിജെപിയുമായി കോൺഗ്രസും ലീഗും വോട്ട് ധാരണയ്ക്ക് വന്നിരുന്നതായാണ് ബിജെപി നേതാവ് സികെ പത്മനാഭൻ വെളിപ്പെടുത്തിയത്. കാസർകോട് വെച്ചാണ് ചർച്ച നടന്നതെന്നും കുഞ്ഞാലിക്കുട്ടിയും കെഎം മാണിയുമാണ് ചർച്ചയ്ക്ക് എത്തിയതെന്നും പത്മനാഭൻ തുറന്നുപറഞ്ഞിരുന്നു. താനും പിപി മുകുന്ദനും വേദപ്രകാശ് ഗോയലും ചർച്ചയിൽ പങ്കെടുത്തുവെന്നും സികെ പദ്മനാഭൻ സ്വകാര്യമാധ്യമത്തോട് വെളിപ്പെടുത്തി.
‘കോൺഗ്രസുകാർ ബിജെപി വോട്ടുകൾക്കായി ശ്രമം നടത്താറുണ്ട്. 1991 ൽ താൻ കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു. മാരാർജി മഞ്ചേശ്വരത്ത് നിയമസഭ സീറ്റിൽ സ്ഥാനാർത്ഥിയിയാരുന്നു. അന്ന് കോൺഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങൾക്ക് വിവരം കിട്ടി. അപ്പോൾ മാരാർജി ജയിക്കും. ഞങ്ങൾക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങൾ എല്ലാം മാറി.കോൺഗ്രസുകാർ ഞങ്ങളെ പറ്റിക്കുകയായിരുന്നു.’- എന്നും സികെ പത്മനാഭൻ പറഞ്ഞിരുന്നു.
കോൺഗ്രസിനും ലീഗിനും ഞങ്ങളുടെ വോട്ട് വേണമായിരുന്നു. ഇങ്ങനെ സമീപിക്കുന്നതിൽ അവർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പക്ഷെ ന്യൂനപക്ഷ വോട്ടുകൾക്കായി ഞങ്ങളെ തള്ളിപ്പറയുകയും ചെയ്യും- സികെ പത്മനാഭൻ കുറ്റപ്പെടുത്തി.
Discussion about this post