സ്കൂളിലും കോളേജിലുമൊക്ക പാഠ്യേതര പ്രവർത്തനങ്ങളിലെ നിറസാന്നിധ്യമായിരുന്നു റുമൈസ ഫാത്തിമ. മോഡൽ യുണൈറ്റഡ് നേഷൻസ്, പാർലമെന്ററി ഡിബേറ്റ് കോംപറ്റീഷൻസ് തുടങ്ങി റുമൈസയുടെ കയ്യെത്താത്ത മേഖലകളില്ല എന്ന് വേണമെങ്കിൽ പറയാം. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ സിവിൽ സർവീസിനെപ്പറ്റി കേട്ടറിവുണ്ടായിരുന്നെങ്കിലും ഒരു സിവിൽ സെർവെന്റ് ആകുക എന്ന ലക്ഷ്യമൊന്നും അന്ന് അത്ര കണ്ട് റുമൈസയ്ക്കുണ്ടായിരുന്നില്ല. കളക്ടർമാരുടെ ആക്ടിവിറ്റികളൊക്കെ വലിയ രീതിയിൽ പഠനത്തെ സ്വാധീനിച്ചിരുന്നു എങ്കിൽ കൂടിയും.
ചെന്നൈയിലെ ഡിഗ്രി പഠനമാണ് സത്യത്തിൽ റുമൈസയെ സിവിൽ സർവ്വീസിലേക്കെത്തിച്ചത്. സ്റ്റെല്ല മാരീസിലെ എക്കണോമിക്സ് പഠനവും അവിടെ ലഭിച്ച എക്സ്പോഷറും ഒക്കെ റുമൈസയുടെ ആഗ്രഹങ്ങൾക്ക് വേണ്ടത്ര പ്രോത്സാഹനം നൽകി. യുണൈറ്റഡ് നേഷൻസിൽ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള ആഗ്രഹവും കൂടിയായപ്പോൾ ഐഎഫ്എസ് എഴുതണം എന്ന ആഗ്രഹം ശക്തമായി. ഇതിനൊക്കെയുള്ള കടമ്പ യുപിഎസ്സി ആണെന്ന് മനസ്സിലായതോടെ ഡിഗ്രി കഴിഞ്ഞയുടൻ പരിശീലനത്തിനായി തിരുവനന്തപുരത്തേക്ക്. അങ്ങനെ ഇരുപത്തിരണ്ടാം വയസ്സിൽ തന്നെ ആദ്യ അറ്റംപ്റ്റിൽ തന്നെ ഓൾ ഇന്ത്യ തലത്തിൽ 185ാം റാങ്ക് നേടി സിവിൽ സർവീസ് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ റുമൈസയ്ക്കായി. പണ്ട് തൊട്ടേ സോഷ്യൽ സയൻസിനോടാണ് റുമൈസയ്ക്ക് പ്രിയം. ഏറ്റവും കൂടുതൽ ആക്ടീവ് ആകുന്നതും ആ ക്ലാസുകളിൽ തന്നെ.
ഹ്യുമാനിറ്റീസിനോടുള്ള ഈ പ്രത്യേക ഇഷ്ടമാണ് എല്ലാവരും സയൻസ് എന്ന ഓപ്ഷൻ മുന്നോട്ട് വെച്ചപ്പോളും നോ പറയാൻ റുമൈസയെ പ്രേരിപ്പിച്ചത്. എന്നാൽ ഇഷ്ടവിഷയം പഠിക്കാൻ റുമൈസയ്ക്കായില്ല. വീടിനടുത്ത സ്കൂളുകളിൽ ഹ്യുമാനിറ്റീസ് ഉണ്ടായിരുന്നില്ല എന്ന കാരണത്താൽ കൊമേഴ്സ് എടുക്കേണ്ടതായി വന്നു. എന്നാലത് തനിക്ക് ഗുണമായി എന്ന് വിശ്വസിക്കാനാണ് റുമൈസയ്ക്കിഷ്ടം. കാരണം കൊമേഴ്സിൽ മാത്സ് സബ്ജക്ടായി വന്നത് സിവിൽ സർവീസ് പരീക്ഷകളിൽ ഏറെ സഹായകമായി. സ്കൂളിലും കോളേജിലുമൊക്കെ മിക്ക കുട്ടികളേയും പോലെ തലേദിവസം ഉറക്കമളച്ചിരുന്ന് പഠിച്ചാണ് പരീക്ഷയ്ക്ക് പോയിരുന്നത്. എന്നാൽ യുപിഎസ്സിയ്ക്ക് തയാറെടുക്കാൻ തുടങ്ങിയതോടെ ആ ശീലം അപ്പാടെ മാറ്റി. അതായിരുന്നു ആദ്യത്തെ തയാറെടുപ്പ്. ചിന്തിക്കാതെ സംസാരിക്കുന്ന സ്വഭാവം ഇടയ്ക്കൊക്കെ ഉണ്ടാവാറുണ്ടായിരുന്നു. ഇത് ഇന്റർവ്യൂവിന് ദോഷം ചെയ്യുമെന്നതിനാൽ അതും പതിയെ മാറ്റിയെടുത്തു. റുമൈസ ഓർക്കുന്നു.
മെട്രോപൊളിറ്റൻ പശ്ചാത്തലത്തിൽ പഠിത്തത്തിന് പ്രധാന്യം കുറയുമോ എന്ന പേടിയും നാടിനോടുള്ള നൊസ്റ്റാൾജിയുമൊക്കെ പരിശീലനത്തിനായി തിരുവനന്തപുരം തിരഞ്ഞെടുക്കാനുള്ള കാരണങ്ങളായി. എന്നാൽ സ്ഥലം ഏത് തന്നെ ആയാലും നമ്മുടെ അർപ്പണബോധവും കഠിനാധ്വാനവും ആണ് ഏതൊരു വിജയത്തിനും പിന്നിലെന്നാണ് റുമൈസയുടെ അഭിപ്രായം. പരിശീലനത്തിനിടയ്ക്ക് തന്നെ അക്കാദമിയിലെ പാഠ്യേതര പ്രവർത്തനങ്ങൾക്കും റുമൈസ മുൻപന്തിയിലുണ്ടായിരുന്നെന്ന് ഓർക്കുകയാണ് ഐലേൺ അക്കാദമി ഡയറക്ടർ മുഹമ്മദ് ഷിനാസ്. ‘2018ലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി നടത്തിയ ടെലികോളിംഗ് പരിപാടിയിലെ ചുറുചുറുക്കുള്ള സാന്നിധ്യമായിരുന്നു റുമൈസ. എല്ലാ കാര്യങ്ങളും വളരെ മിടുക്കോടെയും കാര്യപ്രാപ്തിയോടെയും ചെയ്യുന്ന റുമൈസ ഞങ്ങളുടെ എല്ലാം അഭിമാനമാണ്.’ അദ്ദേഹം പറയുന്നു.
പഠനത്തിനായി പ്രത്യേകം ട്രി്ക്കുകളൊന്നുമില്ല റുമൈസയ്ക്ക്. റുമൈസയെ സംബന്ധിച്ച് എന്താണ് പരീക്ഷ ഡിമാൻഡ് ചെയ്യുന്നത് എന്ന് മനസ്സിലാക്കേണ്ടത് വലിയ പ്രധാന്യമർഹിക്കുന്ന ഒരു കാര്യമാണ്. കഴിയാവുന്നത്ര ചോദ്യപ്പേപ്പറുകൾ ശേഖരിച്ച് സോൾവ് ചെയ്ത് പഠിക്കുകയാണ് ഇതിനുള്ള ഏക പോംവഴി.
‘ഓരോരുത്തരുടെയും പഠനരീതി വ്യത്യസ്തമാണ്. അക്കാദമികളിലെ പരീശീലനം ചിലപ്പോൾ അതുമായി പൊരുത്തപ്പെട്ടു പോവുന്നതായിരിക്കില്ല. ഇത് രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചാൽ പരീക്ഷകൾക്ക് അത് വലിയൊരു മുതൽക്കൂട്ടായിരിക്കും.” റുമൈസ പറയുന്നു.
‘ഓപ്ഷണൽ എക്കണോമിക്സ് എടുത്തത് തെറ്റായിരുന്നുവോ എന്ന് തോന്നൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. കോളേജിൽ പരീക്ഷകൾക്ക് വേണ്ടി മാത്രം പഠിച്ചിരുന്നതിനാൽ കാര്യമായ അറിവ് വിഷയത്തിലുണ്ടായിരുന്നില്ല. ഈ തോന്നലുകൾ പലപ്പോഴും ടെൻഷൻ ഉണ്ടാക്കിയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ അക്കാദമിയിലെ മെന്റേഴ്സ് തന്ന സപ്പോർട്ട് വളരെ വലുതാണ്.”
‘വീട്ടുകാരിൽ പ്രത്യേകിച്ച് സഹോദരന്റെ പ്രോത്സാഹനം എടുത്ത് പറയേണ്ടതാണ്. എന്റെ കഴിവുകളും ദൗർബല്യങ്ങളും നന്നായറിയുന്നതിനാൽ എവിടെയൊക്ക അവ ഉപയോഗിക്കണമെന്നും എവിടെയൊക്കെ വേണ്ട എന്ന വെക്കണമെന്നും പറഞ്ഞ് മനസ്സിലാക്കിത്തന്നിരുന്നു. കാട് കയറി പഠിക്കാതെ പരീക്ഷയ്ക്ക് വേണ്ടത് മാത്രം പഠിച്ചാൽ മതിയെന്ന് ഇടയ്ക്കിടയ്ക്ക് ഓർമിപ്പിക്കും. വായിച്ച് വായിച്ച് ഒരു ഐഡിയയും ഇല്ലാതിരിക്കുന്ന സന്ദർഭങ്ങളിൽ അത്തരം ഓർമപ്പെടുത്തലുകൾ വലിയ ആശ്വാസമാണ്.” റുമൈസ കൂട്ടിച്ചേർത്തു.
ബിഗ് ന്യൂസ് ലൈവ്, ഐലേൺ സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘സിവിൽ സർവീസിലേക്കുള്ള വിജയ വഴികൾ ’ മോട്ടിവേഷണൽ പ്രോഗ്രാം.
*സിവിൽ സർവീസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
+918089166792 | +91 7510353353
www.ilearnias.com
Discussion about this post