അടൂർ: പാമ്പിനെ കണ്ട് ഉത്ര ഭയന്നതിന് പിന്നാലെ രണ്ടാമത്തെ ദിവസം അതേ പാമ്പിനെ വെച്ച് ഉത്രയെ കടിപ്പിക്കുകയായിരുന്നെന്ന് പോലീസിനോട് വെളിപ്പെടുത്തി സൂരജ്. ആദ്യം കടിയേറ്റ മാർച്ച് രണ്ടിനുമുമ്പുതന്നെ പാമ്പിനെക്കൊണ്ട് കടിപ്പിക്കാൻ ശ്രമം നടത്തിയിരുന്നതായാണ് സൂരജിന്റെ പുതിയ മൊഴി. ഫെബ്രുവരി 29നായിരുന്നു ആദ്യശ്രമം, അത് പരാജയപ്പെട്ടതോടെ മാർച്ച് രണ്ടിന് വീണ്ടും ശ്രമിച്ചു.
ഫെബ്രുവരി രണ്ടിന് രാത്രിയിൽ, ചാക്കിൽ കൊണ്ടുവന്ന അണലിയെ സൂരജ് വീടിന്റെ മുകൾനിലയിൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചു. ചാക്കിന് പുറത്തിറങ്ങിയ പാമ്പിനെ കണ്ട് ഉത്ര നിലവിളിക്കുകയായിരുന്നു. ഉടൻ സൂരജ് പാമ്പിനെ ചാക്കിലാക്കി വീടിന് പുറകുവശത്തേക്ക് എറിഞ്ഞു. പിന്നീട് പാമ്പിനെ ഷെഡ്ഡിൽ ഒളിപ്പിച്ചു. തുടർന്നാണ് മാർച്ച് രണ്ടിന് ഉത്രയുടെ കാലിൽ കടിപ്പിച്ചത്.
ചികിത്സയ്ക്കായി ഉത്രയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർ സംഭവത്തിൽ സംശയം ഉന്നയിക്കുകയായിരുന്നു. കാൽമുട്ടിനുതാഴെ മസിൽ ഭാഗത്താണ് പാമ്പ് കടിച്ചത്. പാമ്പുകടിയേറ്റത് വീടിന് പുറത്തുവെച്ചാണെന്നാണ് സൂരജും വീട്ടുകാരും ഡോക്ടറോട് പറഞ്ഞിരുന്നത്.
കാലിന്റെ ഉയർന്ന ഭാഗത്ത് അണലി കടിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ അന്ന് ഉത്രയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നു. അണലിവർഗത്തിലുള്ള പാമ്പുകൾ ഇത്രയും ഉയരത്തിൽ കടിക്കാൻ സാധ്യത കുറവാണെന്നതായിരുന്നു കാരണം.
അതേസമയം, ഉത്രവധക്കേസിൽ അന്വേഷണസംഘത്തിൽ 2 പേരെക്കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു. തൃക്കൊടിത്താനം സിഐ അനൂപ് കൃഷ്ണൻ, അടൂർ എസ്ഐ അനിൽകുമാർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയതായി എസ്.പി. ഹരിശങ്കർ പറഞ്ഞു. അഡീഷണൽ എസ്പി മധുസൂദനൻ മേൽനോട്ടം വഹിക്കും. മേയ് ആറിനാണ് അഞ്ചലിലെ വീട്ടിൽ പാമ്പുകടിയേറ്റ് ഉത്ര മരിച്ചത്. ഭർത്താവ് സൂരജും പാമ്പുപിടിത്തക്കാരൻ സുരേഷുമാണ് അറസ്റ്റിലായത്.
Discussion about this post