പാലക്കാട്: വാളയാർ കേസിൽ അറസ്റ്റ് ചെയ്ത് വെറുതെവിട്ട മുഖ്യപ്രതിയായ മധു കുറ്റക്കാരനാണെന്ന് സഹോദരൻ ഉണ്ണിക്കൃഷ്ണൻ. പെൺകുട്ടികളെ മധു ഉപദ്രവിക്കുന്ന കാര്യം കുട്ടികളുടെ അമ്മ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഉണ്ണിക്കൃഷ്ണൻ സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി. പെൺകുട്ടികളെ ഉപദ്രവിക്കുന്ന കാര്യത്തെക്കുറിച്ച് മധുവിനോട് ചോദിച്ചപ്പോൾ മധു തന്നോട് വഴക്കിട്ടതായും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
‘പോലീസിനോടും കോടതിയോടും മധു പെൺകുട്ടികളെ ഉപദ്രവിച്ച കാര്യം പറഞ്ഞിരുന്നു. കുറ്റക്കാർക്ക് ശിക്ഷ കിട്ടാതെ പോകുന്നത് ശരിയല്ല. മധു തെറ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്ക് ശിക്ഷ ലഭിക്കുക തന്നെ വേണം”- ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
തെറ്റ് ചെയ്ത മധുവിന് കോടതി എന്തുകൊണ്ട് ശിക്ഷ നൽകിയില്ലെന്നറിയില്ലെന്നും മധു സിപിഎം പ്രവർത്തകനാണെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
അതേസമയം, കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാൻ സർക്കാർ തീരുമാനിച്ചിരുന്നുവെന്നും കേസിൽ അപ്പീൽ നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. തുടരന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും സർക്കാർ നേരത്തെ അറിയിച്ചിരുന്നു. കേസിൽ തുടരന്വേഷണത്തിന് തടസ്സമില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അറിയിച്ചിരുന്നു.
Discussion about this post