ഭോപ്പാൽ: വയോധികയുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് ആരോപിച്ച് പേരമകനും ഭാര്യയും ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഭോപ്പാൽ സ്വദേശിയായ 70-കാരിയെയാണ് പേരമകനും ഇയാളുടെ ഭാര്യയും ചേർന്ന് ക്രൂരമായി മർദിച്ചത്. മർദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കേസെടുത്ത പോലീസ് പ്രതികളായ ദീപക് സെൻ, ഭാര്യ പൂജ സെൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സലൂൺ ഉടമയായ ദീപക്ക് സെന്നും കുടുംബവും ഭോപ്പാലിലെ ജഹാംഗിറാബാദിലാണ് താമസം.കഴിഞ്ഞദിവസമാണ് ദീപക്കും ഭാര്യയും ചേർന്ന് ഇവരുടെ വയോധികയായ മുത്തശ്ശിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. പ്രായമായ മുത്തശ്ശിയും ഇവരുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പലപ്പോഴും ദമ്പതിമാർ മുത്തശ്ശിയെ മർദിക്കാറുണ്ടെന്നാണ് അയൽക്കാർ പറയുന്നത്.
കഴിഞ്ഞദിവസം വയോധികയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അയൽക്കാരിലൊരാൾ രഹസ്യമായി ഫോണിൽ പകർത്തുകയും വീഡിയോ പുറത്തുവിടുകയുമായിരുന്നു. വയോധികയായ ഇവരെ തറയിൽ ഇരുത്തി പേരമകനും ഇയാളുടെ ഭാര്യയും നിരന്തരം മർദിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.
പേരമകന്റെ ഭാര്യ കട്ടിലിൽ ഇരുന്നുകൊണ്ടാണ് വടി ഉപായോഗിച്ച് മുത്തശ്ശിയെ മർദിച്ചത്. നിരന്തരം വടി കൊണ്ട് അടിക്കുകയും കുത്തുകയും ചെയ്ത യുവതി, മുത്തശ്ശിയുടെ കൈപിടിച്ച് തിരിക്കുന്നതും വീഡിയോയിൽ കാണാം. ഇതേസമയം, ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ പേരമകൻ മുത്തശ്ശിയുടെ വായ പൊത്തിപിടിച്ചിരിക്കുകയാണ്.
സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദമ്പതിമാർ ഭോപ്പാലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഝാൻസിയിലേക്കുള്ള യാത്രാമധ്യേ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post