ഭുവനേശ്വർ: ആളുകളെ നഗ്നരായി കാണിക്കുന്ന ‘മാന്ത്രിക കണ്ണാടി’ കൈയ്യിലുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ച് 72കാരനിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ. മാന്ത്രിക കണ്ണാടി വാഗ്ദാനം ചെയ്ത് ഒമ്പതുലക്ഷം രൂപയാണ് സംഘം 72കാരനിൽ നിന്നും തട്ടിയെടുത്തത്.
സംഭവത്തിൽ പശ്ചിമ ബംഗാൾ സന്ത്രഗച്ചിയിലെ പാർത്ഥ സിംഗ് റേ (46), നോർത്ത് 24 പർഗാനാസിലെ മൊലയ സർക്കാർ (32), കൊൽക്കത്ത സ്വദേശി സുദീപ്ത സിൻഹ റോയ് (38) എന്നിവരെ നയപള്ളി പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.
അവിനാഷ് കുമാർ ശുക്ലയെന്ന കാൺപൂർ സ്വദേശിയെയാണ് ഇവർ പറ്റിച്ചത്. കണ്ണാടി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ശുക്ലയെ ഭുവനേശ്വറിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ജയദേവ് വിഹാറിനടുത്തുള്ള ഹോട്ടലിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്.
ഈ സമയത്ത് പ്രതിഫലമായി പ്രതികൾക്ക് ഇയാൾ ഇതിനകം 9 ലക്ഷം രൂപ നൽകിയിരുന്നു. പിന്നീട് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ശുക്ല ഇവർ തട്ടിപ്പുകാരാണെന്ന് മനസ്സിലാക്കുകയുമായിരുന്നു. തുടർന്ന് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘം വഴങ്ങിയില്ല. ഒടുവിൽ നയപള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
സിംഗപ്പൂരിൽനിന്നാണ് കണ്ണാടി എത്തിച്ചതെന്നാണ് ഇവർ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഈ കണ്ണാടി സിംഗപൂരിൽ നിന്നും വാങ്ങിയവരെന്ന് ശുക്ലയെ പരിചയപ്പെടുത്തിയവരും വിൽക്കുന്നവരായി വന്നവരും തട്ടിപ്പ് സംഘത്തിൽപെട്ടവർ തന്നെയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് നയാപള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ ബിശ്വരഞ്ജൻ സാഹു പറഞ്ഞു.
തൊണ്ടിമുതലായി പ്രതികളിൽ നിന്ന് കാറും 28,000 രൂപയും മാന്ത്രിക കണ്ണാടിയുടെ വീഡിയോകളുള്ള അഞ്ച് മൊബൈൽ ഫോണുകളും ചില ഏതാനും രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post