ചെന്നൈ: തിരുവള്ളൂർ ജില്ലയിലെ തോക്കമൂർ ഗ്രാമത്തിൽ ദളിത് വിഭാഗങ്ങൾക്ക് അയിത്തം കൽപ്പിച്ച് കെട്ടിയ എട്ടടി ഉയരമുള്ള ജാതിമതിൽ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. സമീപമുള്ള സർക്കാർഭൂമിയിലേക്കുള്ള പ്രവേശനം തടയാനായിട്ടാണ് ദളിത് കോളനിയുടെ രണ്ടതിരുകളിൽ വണ്ണിയർ സമുദായത്തിൽപ്പെട്ടവർ ആറു വർഷംമുൻപ് ദ്രൗപതിയമ്മൻ ക്ഷേത്രത്തിനുസമീപം മതിൽ കെട്ടിയത്.
അക്കാലത്ത് ഈ ജാതിമതിലിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, അടുത്തിടെ ക്ഷേത്രത്തിനുമുന്നിലെ പുറമ്പോക്ക് ഭൂമിയിലേക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ട് വണ്ണിയർ സമുദായം മുള്ളുവേലി കെട്ടി. എന്നാൽ ഈ നടപടിയെ ദളിതരും എതിർത്തു. ഇതോടെ, ഇവർക്ക് ഭ്രഷ്ട് കൽപ്പിക്കാൻ വണ്ണിയർ വിഭാഗം നീക്കങ്ങൾ തുടങ്ങി.
ദളിതരോട് സംസാരിക്കാൻ പാടില്ല, കൃഷിയിടങ്ങളിൽ ജോലിനൽകാൻ പാടില്ല തുടങ്ങിയ നിർദേശങ്ങൾ മുന്നോട്ടുവെച്ചു. ശ്മശാനങ്ങളിൽ മൃതദേഹം സംസ്കരിക്കുന്നത് പോലും തടയുകയും ചെയ്തു. ഇടതുപക്ഷ സംഘടനകൾ അടക്കമുള്ളവർ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെമതിൽ പൊളിച്ചുനീക്കാൻ ജില്ലാഭരണകൂടം നടപടിയെടുത്തത്.
ദളിത് വിഭാഗക്കാരുമായും വണ്ണിയർ സമുദായനേതാക്കളുമായും ആർ.ഡി.ഒ.യുടെയും തഹസിൽദാരുടെയും മധ്യസ്ഥതയിൽ പലതവണ മതിൽ പൊളിക്കുന്നത് സംബന്ധിച്ച് ചർച്ചകളും നടത്തിയ ശേഷമാണ് മതിൽ ഭരണകൂടം പൊളിച്ചു നീക്കിയത്.
Discussion about this post