വിശാഖപട്ടണം: അമ്മയെ ശല്യം ചെയ്യുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ 23-കാരൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. വിശാഖപട്ടണം അല്ലിപുരം സ്വദേശി ജി ശ്രീനു(45)വിനെയാണ് പ്രസാദ് എന്നയാൾ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
സംഭവത്തിൽ പ്രസാദ് (23), അമ്മ ഗൗരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസാദിന്റെ അമ്മ ഗൗരിയെ ശ്രീനു ശല്യപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. വീട്ടുജോലിക്കാരിയായ ഗൗരി ഞായറാഴ്ച രാവിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ശ്രീനുവിന്റെ ഉപദ്രവമുണ്ടായത്.
പെയിന്റിങ് തൊഴിലാളിയായ ഇയാൾ മദ്യലഹരിയിൽ ഗൗരിയുടെ കൈകളിൽ കടന്നുപിടിക്കാൻ ശ്രമിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു. ഇതേ തുടർന്ന് ഗൗരിയും ശ്രീനുവും തമ്മിൽ റോഡിൽവെച്ച് വഴക്കിടുകയും ചെയ്തു. പിന്നീട് നാട്ടുകാരെത്തിയാണ് ഇരുവരെയും അനുനയിപ്പിച്ച് പറഞ്ഞയച്ചത്.
ALSO READ- സ്വർണം കടത്താൻ ശ്രമിച്ചു; കോഴിക്കോട് വിമാനത്താവളത്തിൽ ശുചീകരണ സൂപ്പർവൈസർ പിടിയിലായി
പിന്നീട് ഗൗരി മകനോട് വിവരം പറഞ്ഞു. ഇതോടെ പ്രസാദ് അമ്മയെയും കൂട്ടി കവലയിലേക്ക് എത്തുകയും ശ്രീനുവിനെ ആക്രമിക്കുകയുമായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് ശ്രീനുവിനെ കൊലപ്പെടുത്തിയത്. യുവാവ് മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ പ്രസാദും അമ്മയും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
Discussion about this post