പാട്ന: ബിഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡേ രാജിവെച്ചു. വരുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായേക്കും എന്നാണ് സൂചന. സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിക്ക് എതിരെ നിരവധി വിവാദ വിവാദപ്രസ്താവനകൾ നടത്തി വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് ഡിജിപി ഗുപ്തേശ്വർ പാണ്ഡേ.
റിയ ചക്രബർത്തിക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമർശിക്കാനുള്ള യോഗ്യതയില്ലെന്നായിരുന്നു ഗുപ്തേശ്വർ പാണ്ഡേ പറഞ്ഞത്. വലിയ വിവാദമായെങ്കിലും തന്റെ വാദം പിൻവലിക്കാതെ ആവർത്തിക്കുകയായിരുന്നു ഗുപ്തേശ്വർ. സുശാന്ത് സിങിന്റെ മരണം ബിഹാർ സർക്കാർ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് റിയ ചക്രബർത്തി അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു ഗുപ്തേശ്വർ പാണ്ഡേയുടെ വിവാദ പ്രസ്താവന.
സുശാന്ത് സിങ് കേസിലെ അന്വേഷണങ്ങൾ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നതിൽ നിതീഷ് കുമാറിനെയും ബിജെപിയെയും സഹായിച്ചത് ഗുപ്തേശ്വറിന്റെ ഇടപെടലുകളാണെന്ന് വ്യാപകവിമർശനമുയർന്നിരുന്നു. നേരത്തെ, 2009 ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നതിനുള്ള ശ്രമങ്ങളും ഇദ്ദേഹം നടത്തിയിരുന്നു. ഇതിനായി 2009 മാർച്ചിൽ സർവീസിൽ നിന്നും സ്വമേധയാ വിരമിച്ചിരുന്നെങ്കിലും മത്സരിക്കാനാകാത്തതിനെ തുടർന്ന് രാജി പിൻവലിച്ച് സർവീസിൽ പ്രവേശിക്കുകയായിരുന്നു. തിരിച്ച് ജോലിയിൽ പ്രവേശിച്ച ഗുപ്തേശ്വർ പാണ്ഡേ 2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപാണ് ബിഹാർ ഡിജിപിയായി ചുമതലയേൽക്കുന്നത്.
Discussion about this post