ശ്രീനഗര്‍: കാശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ അവകാശങ്ങളെ തട്ടിയെടുക്കുന്നെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ ജാവേദ്. ഇല്‍ത്തിജ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം അറിയിച്ചതെന്ന് പ്രമുഖ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ 73-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കാശ്മീര്‍ ജനതകളെ കൂട്ടിലടച്ച് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ തട്ടിയെടുക്കുകയാണെന്നും സന്ദര്‍ശകരെ കാണാന്‍ പോലും തങ്ങളെ അനുവദിക്കാതെ വീടിന് പുറത്തിറങ്ങാല്‍ കഴിയാതെ തങ്ങല് തടവിലാക്കപ്പെട്ടിരിക്കുകയാണെന്ന് ഇല്‍ത്തിജ അമിത് ഷായ്ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.
ആഗസ്റ്റ് അഞ്ച് മുതല്‍ താന്‍ വീട്ടുതടങ്കലിലാണ്. ശ്രീനഗറിലെ ഗുപ്കര്‍ റോഡിലുള്ള വീട്ടില്‍ തടവിലുള്ള ഇല്‍ത്തിജയെയും മെഹ്ബുബ മുഫ്തിയെയും സന്ദര്‍ശിക്കാന്‍ ‘ദ വയറി’ന്റെ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരജരാജന് ശ്രമിച്ചെങ്കിലും വീടിന് പുറത്തുള്ള പോലീസ് സംഘം സമ്മതിച്ചിരുന്നില്ല. വീട്ടുതടങ്കലിലുള്ള മെഹ്ബുബയുടെ മകള്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് എഴുതിയ കത്ത് വിശ്വസ്ത കേന്ദ്രങ്ങള്‍ വഴി വീടിന് പുറത്തെത്തിച്ചു. തുടര്‍ന്ന് കത്തിന്റെ ഉള്ളടക്കം ‘ദ വയര്‍’ പ്രസിദ്ധീകരിക്കുകയായിരുന്നു.
കത്തിന്റെ പൂര്‍ണ്ണരൂപം
ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി,
ശ്രീ അമിത് ഷാ,
നോര്‍ത്ത് ബ്ലോക്ക്,
ന്യൂദല്‍ഹി 110001
പ്രിയപ്പെട്ട സര്,
എനിക്കു വേറൊരു വഴിയുമില്ലാത്തതിനാലാണ് ഈ കത്തെഴുതുന്നത്. എന്നെ തടവിലാക്കിയതിന്റെ കാരണം അന്വേഷിച്ച് പരാജയപ്പെട്ടതിനാലാണ് ഇങ്ങനെ ഒരു എഴുത്ത്. എന്റെ മൗലികാവകാശങ്ങള്‍ക്കു വേണ്ടി ചോദ്യങ്ങളുന്നയിച്ചതിനാകരുത് എന്നെ ശിക്ഷിച്ചതും അറസ്റ്റ് ചെയ്തതും എന്നു ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
കശ്മീര്‍ കാര്‍മേഘങ്ങള്‍ക്കിടയില്‍ മുങ്ങിനില്‍ക്കുകയാണ്. ശബ്ദമുയര്‍ത്തുന്നവര്‍ അടക്കമുള്ള കശ്മീരിലെ ജനതയുടെ സുരക്ഷയോര്‍ത്ത് ഞാന്‍ ഭീതിയിലാണ്. ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തോടെ ഞങ്ങള്‍ കശ്മീരികള്‍ നിരാശയിലാണ്. എന്റെ ഉമ്മയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ, മെഹ്ബൂബ മുഫ്തി, മറ്റു ജനപ്രതിനിധികളോടൊപ്പം ഒരേദിവസം തടവിലാക്കപ്പെട്ടിരിക്കുകയാണ്.
ഇന്നേക്ക് 10 ദിവസം കഴിഞ്ഞിരിക്കുന്നു ഇവിടെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ട്. ഒരു ജനതയെ മുഴുവന്‍ തളര്‍ത്തുന്ന തരത്തില്‍ ആശയവിനിമയ സംവിധാനങ്ങളൊക്കെയും ഇല്ലാതാക്കിയതോടെ താഴ്വരയിലെ ജനങ്ങളാകെ ഭീതിയിലാണ്. രാജ്യം ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികള്‍ അടിസ്ഥാനപരമായ മനുഷ്യാവകാശവും ഇല്ലായ്മ ചെയ്യപ്പെട്ട് മൃഗങ്ങളെപ്പോലെ കൂട്ടിലകപ്പെട്ടു കിടക്കുകയാണ്.
നിര്‍ഭാഗ്യവശാല്‍ കാരണങ്ങളാലെല്ലാം നിങ്ങള്‍ക്കറിയാവുന്നത് പോലെതന്നെ, ഞാന്‍ എന്റെ വീട്ടില്‍ത്തന്നെയാണ് തടവിലാക്കപ്പെട്ടിരിക്കുന്നത്. സന്ദര്‍ശകര്‍ ഗേറ്റിനു മുന്പില് വന്നശേഷം തിരിച്ചുപോകുന്ന കാര്യം ഞങ്ങള്‍ പോലും അറിയുന്നില്ല. എനിക്കാണെങ്കില്‍ പുറത്തിറങ്ങാനും സാധിക്കുന്നില്ല. ഞാനിന്നുവരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും ഭാഗമല്ല, മറിച്ച് നിയമം പഠിക്കുന്ന ഒരു പൗരയാണ്. എന്റെ തടവിനു കാരണമായി സുരക്ഷാ സൈനികര്‍ പറയുന്നത് വ്യത്യസ്ത ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പത്രങ്ങളിലും വന്നിട്ടുള്ള എന്റെ അഭിമുഖങ്ങളാണ്.
ഞാന്‍ വീണ്ടും സംസാരിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഏല്‍ക്കേണ്ടി വരുമെന്ന ഭീഷണിയും എനിക്കു നേരെയുണ്ടായി. ഈ അഭിമുഖങ്ങളുടെ പ്രമേയം എന്തെന്നാല്‍ ആര്‍ട്ടിക്കിള്‍ 370-ന്റെ റദ്ദാക്കലും തുടര്‍ന്നുണ്ടായ നിരോധനാജ്ഞയുമാണ്. എന്റെ ഉമ്മയുടെ സുരക്ഷയെ ഓര്‍ത്ത് ഞാന്‍ ആശങ്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതുപോലെ ഓഗസ്റ്റ് അഞ്ചിന് ജയിലിലാക്കപ്പെട്ട രാഷ്ട്രീയത്തടവുകാരെക്കുറിച്ചോര്‍ത്തും.
Discussion about this post