കണ്ണൂർ: സൈനികഭരണകേന്ദ്രത്തിലെ സേവനങ്ങൾക്കിടയിൽ തയ്യാറെടുത്ത് സിവിൽ സർവീസെന്ന കടമ്പ കടന്ന മോണിക്ക ദേവഗുഡി. കണ്ണൂർ കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യുട്ടീവായ മോണിക്കയ്ക്ക് സിവിൽ സർവീസ് പരീക്ഷയിൽ 75ാം റാങ്കാണ് ലഭിച്ചത്. എന്നാൽ ഈ സന്തോഷ വാർത്ത സഹപ്രവർത്തകർപോലും വൈകിയാണ് അറിഞ്ഞത്. വിജയത്തിന്റെ പേരിലുള്ള പ്രശസ്തിയിലൊന്നും മോണിക്കയ്ക്ക് താൽപര്യമില്ല. അതുകൊണ്ടുതന്നെ അവർ അധികമാരോടും പറഞ്ഞതുമില്ല.
ആന്ധ്രാപ്രദേശുകാരിയായ മോണിക്ക രണ്ടുവർഷമായി സൈനികരംഗത്തെ സിവിൽ ഉദ്യോഗസ്ഥയാണ്. ആദ്യം ഉത്തരാഖണ്ഡിലെ കന്റോൺമെന്റിൽ സിഇഒ ആയിരുന്നു. ഒരുവർഷം മുൻപാണ് കണ്ണൂരിലെത്തിയത്.
കാൺപുർ ഐഐടിയിൽനിന്നാണ് മോണിക്ക എഞ്ചിനീയറിങ് ബിരുദം സ്വന്തമാക്കിയത്. തുടർന്ന് അമേരിക്കയിലെ മേരിലാൻഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ‘പബ്ലിക് പോളിസി’യിൽ മാസ്റ്റർ ബിരുദവും നേടി. നേരത്തെയെഴുതിയ സിവിൽ സർവീസ് പരീക്ഷയിൽ 464ാം റാങ്ക് കിട്ടിയിരുന്നു. തുടർന്നാണ് ഐഡിഇഎസിൽ (ഇന്ത്യൻ ഡിഫെൻസ് എസ്റ്റേറ്റ്സ് സർവീസ്) നിയമനം കിട്ടിയത്.
കണ്ണൂർ ഇഷ്ടപ്പെട്ടെന്നും ഇവിടത്തെ പ്രകൃതിസൗന്ദര്യം കണ്ടുമതിയായില്ലെന്നും ഇവർ പറഞ്ഞു. ബീച്ചുകളും പാലക്കയംതട്ടും പൈതൽമലയും ഒക്കെ കണ്ടു. ഇവിടത്തെ കടലോരവും മലയോരവും ഒരുപോലെ മനോഹരമാണ്. അച്ഛനെയും അമ്മയെയും ഒരുതവണ കണ്ണൂരിൽ കൊണ്ടുവന്നിരുന്നുവെന്നും മോണിക്ക പറഞ്ഞു.
സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായ മധുസൂദൻ റെഡ്ഡിയുടെയും സ്വകാര്യ സ്കൂൾ അധ്യാപിക ഹേമലതയുടെയും രണ്ടാമത്തെ മകളായ മോണിക്ക അവിവാഹിതയാണ്.
Discussion about this post