ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും യൂറോപ്പിൽ കോവിഡ് വ്യാപന ഭീഷണി ഉയർന്നതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഇടിയുന്നു. ആഗോള വിപണിയിൽ ഡിമാൻഡ് കുറയുമോയെന്ന ആശങ്കയാണ് വില തകർച്ചക്ക് പിന്നിൽ. ബാരലിന് 6.95ശതമാനം താഴ്ന്ന് 78.89 ഡോളർ നിലവാരത്തിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. ഒക്ടോബർ 10നുമുമ്പുള്ള നിലവാരത്തിലാണ് ഇപ്പോൾ ക്രൂഡ് ഓയിൽ വില.
വിലയിൽ കുറവുണ്ടായതോടെ രാജ്യത്തെ എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും വിലകുറച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ലിറ്ററിന് ഒരു രൂപയുടെയെങ്കിലും കുറവ് ഉടനെയുണ്ടായേക്കാമെന്നാണ് കണക്കുകൂട്ടൽ. നവംബർ നാലിന് എക്സൈസ് തീരുവയിൽ സർക്കാർ കുറവുവരുത്തിയതിനുശേഷം ഇന്ധനവിലയിൽ വർധനവുണ്ടായിട്ടില്ല.
കേന്ദ്രം പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. ആദ്യകോവിഡ് വ്യാപനത്തെതുടർന്ന് ലോകമാകെ അടച്ചിട്ടപ്പോൾ അസംസ്‌കൃത എണ്ണവില ബാരലിന് 20 ഡോളറിന് താഴെയെത്തിയിരുന്നു. അതേസമയം, കോവിഡ് ഭീതി വീണ്ടും ഉയർന്നതോടെ വിതരണം കുറച്ച് വില പിടിച്ചുനിർത്താനാണ് നിലവിൽ എണ്ണ ഉത്പാദക രാജ്യങ്ങളുടെ നീക്കം.
Discussion about this post