ഇടുക്കി: എംഡിഎം കേസിൽ പിടിയിലായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കാണാതായ കല്ലുകുന്ന് വട്ടക്കാട്ട് ജോമാർട്ടിൻ ജോസി(24)ന്റെ മൃതദേഹമാണ് ഇടുക്കി ജലാശയത്തിൽ നിന്ന് കണ്ടെത്തിയത്.
150 മില്ലിഗ്രാം എംഡിഎയുമായി ചൊവ്വാഴ്ചയാണ് ജോമാർട്ടിൻ എക്സൈസ് നടത്തിയ പരിശോധനയിൽ പിടിയിലായത്. ജാമ്യത്തിലിറങ്ങിയ ശേഷം ബുധനാഴ്ച ജോസിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇടുക്കി ജലാശയത്തിന്റെ ഭാഗമായുള്ള അഞ്ചുരുളിയിൽ നിന്നും യുവാവിന്റെ വാഹനം കണ്ടെത്തി.
തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തെരച്ചിലിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ജോസിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ യുവാവിന്റെ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.
താൻ ചെയ്യാത്ത തെറ്റിനാണ് പിടിയിലായതെന്നും ആരേയും വിഷമിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്. അതേസമയം, ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ജോമാർട്ടിൻ ജോസി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും സൂചനയുണ്ട്.
(ജീവിതത്തിലെ പ്രതിസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിച്ചേക്കില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 1056 എന്ന നമ്പറിൽ വിളിക്കൂ, ആശങ്കകൾ പങ്കുവെയ്ക്കൂ)
Discussion about this post