മണക്കാല: വളരെയധികം വിരളമായി മാത്രം കാണുന്ന രക്തഗ്രൂപ്പാണ് എ ടു പ്ലസ് (A2+). പെരിങ്ങനാട് പോത്തടി വള്ളിവിളയിൽ പ്രദീഷാകട്ടെ ഈ രക്തഗ്രൂപ്പിന് ഉടമയും. അപൂർവ്വമായ ഈ രക്തഗ്രൂപ്പ് കാരണം ഒരുപാട് ജീവൻരക്ഷിക്കാനുള്ള അപേക്ഷയുമായി പ്രദീഷിന് വിളിയെത്താറുമുണ്ട്. കേരളത്തിലോ പുറത്തോ ഏതെങ്കിലും ആശുപത്രികളിൽ എ ടു പ്ലസ് രക്ത ഗ്രൂപ്പിന് ആവശ്യം വന്നാൽ പ്രദീഷിന്റെ ഫോണിലേക്കാണ് ആദ്യത്തെ വിളിയെത്തുക. എ ടു പ്ലസ് രക്തം മറ്റൊരുരക്തവുമായി ചേരില്ല എന്ന പ്രത്യേകതയുമുണ്ട്.
ആയിരംപേരിൽ ഒരാൾക്ക് പോലും ഉണ്ടാകാത്ത അപൂർവ്വ രക്തഗ്രൂപ്പായതിനാലാണ് പ്രദീഷിനെ തേടി കോളുകളെത്തുന്നത്. എങ്കിലും ഇതുവരെ വളരെ കുറച്ചുപേർക്കാണ് ഈ രക്തം ആവശ്യമായി വേണ്ടിവന്നുള്ളൂവെന്ന് പ്രദീഷ് പറയുന്നു. കാരണവും ഈ അപൂർവ്വത തന്നെ. വർഷങ്ങൾക്കു മുമ്പ് ഡ്രൈവിങ് ലൈസൻസ് എടുക്കാൻവേണ്ടി രക്തം പരിരോധിച്ചപ്പോൾ രക്തഗ്രൂപ്പ് എ പോസിറ്റീവ് എന്ന ഫലമാണ് ലഭിച്ചത്.
പിന്നീട് കുറച്ചുനാൾ കഴിഞ്ഞപ്പോൾ മറ്റൊരാവശ്യത്തിന് രക്തം വീണ്ടും പരിശോധിച്ചപ്പോൾ ഒ പോസിറ്റീവ് എന്നും കാണിച്ചു. ഇതോടെയാണ് സംശയം തോന്നിയ പ്രദീഷ് തിരുവനന്തപുരത്ത് വെച്ച് വിശദമായ രക്തപരിശോധന നടത്തിയത്. ഇതിലാണ് എടുപ്ലസ് രക്തഗ്രൂപ്പാണെന്ന് അറിഞ്ഞത്.
അതേസമയം, അടൂരിൽ അജയ് എന്നാരാൾക്കും ഇതേ രക്തഗ്രൂപ്പ് ഉള്ളതായി അറിഞ്ഞിരുന്നുവെന്ന് പ്രദീഷ് പറയുന്നു. അടൂർ മണക്കാല ലൈഫ് ടൈം ഫിറ്റ്നസ് സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് പ്രദീഷ്.
Discussion about this post