ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് നടപ്പാക്കുന്ന പദ്ധതികൾ പ്രവാചകൻ മുഹമ്മദ് നബിയുടെ സന്ദേശങ്ങളാണെന്ന് ബിജെപി മൈനോറിറ്റി മോർച്ച പ്രസിഡന്റ് സിദ്ദീഖി. സ്വച്ഛ് ഭാരത് അഭിയാൻ, ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളെല്ലാം ഇസ്ലാമിന്റെ പ്രബോധനങ്ങൾക്ക് അനുസൃതമാണെന്ന് സിദ്ദീഖി പറഞ്ഞതായി ‘ദ പ്രിന്റ് ‘ റിപ്പോർട്ട് ചെയ്യുന്നു.
‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ എന്ന പേരിൽ ഒരു ക്യാംപെയിൻ ആരംഭിച്ചത് പ്രധാനമന്ത്രിയാണ്, അത് പെൺകുട്ടിയെ രക്ഷിക്കാൻ മാത്രമല്ല, അവൾക്ക് വിദ്യാഭ്യാസം നൽകാനും ഊന്നൽ നൽകുന്നുവെന്ന് സിദ്ദീഖി പറഞ്ഞു. ഖുർആനിൽ അവതരിച്ച ആദ്യ സൂക്തം ഇഖ്റ (വായിക്കുക) എന്നതായിരുന്നു. ‘ഇതാണ് വിദ്യാഭ്യാസത്തിന് ഇസ്ലാം നൽകുന്ന ഊന്നൽ.
വിദ്യാഭ്യാസത്തിന് വേണ്ടി പ്രബോധനം നടത്തിയെങ്കിലും മുസ്ലിംകൾ മതവിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങി. മോഡിയുടെ നേതൃത്വത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയപ്പോൾ അവരും മാറി. മദ്രസ വിദ്യാഭ്യാസ രീതികൾ നവീകരിക്കപ്പെടുകയാണെന്നും സിദ്ദീഖി പറഞ്ഞു.
പ്രവാചകന്റെ കാലത്ത് പെൺമക്കളെ ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയിരുന്നു. ആളുകൾ പെൺമക്കളെ ഗർഭപാത്രത്തിൽ വച്ച് കൊല്ലാറുണ്ടായിരുന്നു. അക്കാലത്ത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്നാണ് പ്രവാചകൻ ജനങ്ങളോട് പറഞ്ഞത്. പെൺ ശിശുഹത്യയ്ക്കെതിരെ ശക്തമായ ഭാഷയിലാണ് ഖുർആൻ സംസാരിക്കുന്നതെന്നും സിദ്ദീഖി പ്രതികരിച്ചു.
Discussion about this post