തൃശ്ശൂർ: കൊടകരയിലെ കുഴൽപ്പണ കവർച്ചാക്കേസിലെ അന്വേഷണം ജില്ലാനേതാക്കളിൽ നിന്നും സംസ്ഥാന നേതാക്കളിലേക്ക് എത്തിയേക്കും. പാർട്ടിയിലെ പ്രവർത്തകരുടെ മൊഴിയിൽ നിന്നുള്ള സൂചനകൾ അനുസരിച്ചാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ബിജെപി സംസ്ഥാന നേതൃത്വത്തിനെ പ്രതിസന്ധിയിലായിരിക്കുന്നത് ജില്ലാനേതാക്കളുടെ മൊഴികളാണ്. ഫണ്ട് സംബന്ധിച്ച് സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്തയുടെ മൊഴിയും അന്വേഷണ സംഘം ഗൗരവത്തിൽ എടുത്തിട്ടുണ്ട്. അന്വേഷണം കൂടുതൽ സംസ്ഥാന നേതാക്കളിലേക്ക് വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ ലഭിച്ചിരുന്നു. ബിജെപി നേതൃത്വം അറിയാതെ പണം എത്തില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.
ഇതിനിടെ, കുഴൽപ്പണം കവർന്ന കേസിലെ പ്രതികൾ തൃശ്ശൂർ ബിജെപി ഓഫീസിൽ എത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവരാണ് തൃശ്ശൂർ പാർട്ടി ഓഫീസിൽ എത്തിയത്. ഇവരെ നേതാക്കൾ വിളിച്ചുവരുത്തിയതാണോയെന്ന് അന്വേഷിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ഇരുവരും തൃശ്ശൂർ എത്തിയത്.
ഇതിനിടെ സംഭവത്തിൽ ബിജെപി സമാന്തര അന്വേഷണം നടത്തിയിരുന്നെന്നും പണം കണ്ടെത്താൻ നേതാക്കൾ കണ്ണൂരിലടക്കം എത്തിയിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. കേസിൽ ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാറിനെ ചോദ്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിനായി നേതാക്കളെ കാറിൽ എത്തിച്ചിരുന്നത് അനീഷ്കുമാർ ആയിരുന്നു. കുന്നംകുളത്ത് സ്ഥാനാർത്ഥിയായിരുന്ന അനീഷ്കുമാർ ഏപ്രിൽ രണ്ടിന് രാത്രിയിൽ തൃശ്ശൂരിലെത്തിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ ഏപ്രിൽ രണ്ടിലെ സിസിടിവി ദൃശ്യം പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സിസിടിവി തകരാറിലാണെന്ന വിവരമാണ് ജില്ലാ നേതൃത്വം അറിയിച്ചത്. കേസിൽ ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെആർ ഹരി, ട്രഷറർ സുജയ് സേനൻ, ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്ത, സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേശൻ, മേഖല സെക്രട്ടറി ജി കാശിനാഥൻ, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരെയും അന്വേഷണ സംഘം ഇതിനകം വിളിപ്പിച്ച് മൊഴിയെടുത്തിട്ടുണ്ട്.
Discussion about this post