പത്തനംതിട്ട: മതസൗഹാർദ്ദത്തിന് പുതിയ മാനം നൽകിയ മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കാലംചെയ്തു. 104 വയസ്സായിരുന്നു. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ 1.15നായിരുന്നു അന്ത്യം. വാർധക്യ സഹജമായ അവശതകൾക്കൊപ്പം കോവിഡ് ബാധിച്ചതും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കുകയായിരുന്നു. നീണ്ടനാളായി ആശുപത്രിയിൽ തന്നെ വിശ്രമത്തിൽ കഴിഞ്ഞുവരികയായിരുന്നു അദ്ദേഹം.
രണ്ടാഴ്ച മുൻപ് ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് മെത്രാപ്പൊലീത്തയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പിറ്റേന്ന് നടന്ന ആന്റിജൻ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും മൂത്രത്തിലെ അണുബാധയും മറ്റ് അസ്വസ്ഥതകളുമുള്ളതിനാൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ തുടരുകയായിരുന്നു.
ആരോഗ്യനിലയിൽ മാറ്റമുണ്ടായതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ, വിശ്രമജീവിതം നയിക്കുന്ന കുമ്പനാട്ടെ ആശുപത്രിയിലേക്ക് തിരികെ കൊണ്ടുവന്നത്. പിന്നീട് രാത്രിയോടെ സ്ഥിതി മോശമാകുകയായിരുന്നു.
എട്ടുവർഷത്തോളം സഭാധ്യക്ഷനായിരുന്ന മാർ ക്രിസോസ്റ്റം തിരുമേനിയെ 2018ൽ രാഷ്ട്രം പദ്മഭൂഷൺ നല്കി ആദരിച്ചു. നർമ്മത്തിൽ ചാലിച്ച പ്രഭാഷണങ്ങളാണ് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയത്. മാരാമൺ കൺവെൻഷനിലും അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിലും പ്രഭാഷണം നടത്തിയിട്ടുള്ള ഏക ആധ്യാത്മികപ്രഭാഷകൻകൂടിയായിരുന്നു അദ്ദേഹം.
മാർത്തോമ്മാ സഭയിലെ പ്രമുഖ വൈദികനും വികാരിജനറാളുമായിരുന്ന ഇരവിപേരൂർ കലമണ്ണിൽ കെഇ ഉമ്മന്റെയും കളക്കാട് നടക്കേവീട്ടിൽ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി 1918 ഏപ്രിൽ 27ന് ജനിച്ചു. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നുപേര്. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നിവിടങ്ങളിലായുള്ള സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ആലുവ യുസി കോളേജിലായിരുന്നു ബിരുദപഠനം. ബംഗളൂരൂ, കാന്റർബെറി എന്നിവിടങ്ങളിൽനിന്നായി വേദശാസ്ത്രവും പഠിച്ചു. 1940 സെപ്റ്റംബർ ജൂൺ മൂന്നിന് ഇരവിപേരൂർ പള്ളിയിൽ വികാരിയായാണ് ദൈവശുശ്രൂഷയുടെ ഔദ്യോഗികതുടക്കം.
1999 ഒക്ടോബർ 23ന് മെത്രാപ്പൊലീത്തായായി. 2007 ഓഗസ്റ്റ് 28ന് സ്ഥാനത്യാഗത്തിനുശേഷം മാരാമണ്ണിലെ ജൂബിലി മന്ദിരത്തിൽ കഴിഞ്ഞിരുന്ന ക്രിസോസ്റ്റത്തെ പിന്നീട് ശാരീരിക അവശതകളെത്തുടർന്ന് വിശ്രമജീവിതത്തിനായി കുമ്പനാട്ടെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post