ന്യൂഡല്‍ഹി: രാജ്യം നേരിടുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായുള്ള സാമ്പത്തിക മാന്ദ്യമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന വസ്തുത അംഗീകരിക്കാതെ മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
രണ്ട് പാദത്തിലെയും ജി.ഡി.പി ഇടിഞ്ഞെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. സാമ്പത്തികമാന്ദ്യം ഉണ്ടെന്ന വസ്തുത അംഗീകരിക്കാതെ മുന്നോട്ട് പോകാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം സാധാരണ ജനങ്ങള്‍ക്ക് അടക്കം വലിയ തിരിച്ചടിയാകും. മാന്ദ്യകാലത്ത് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സാഹചര്യമാകും ഇതുമൂലം വരിക.
ജൂലൈ -സെപ്റ്റംബര്‍ കാലയളവില്‍ മൊത്തം ആഭ്യന്തരോത്പാദനം 8.6 ശതമാനം ചുരുങ്ങി. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ 24 ശതമാനം ഇടിഞ്ഞു. തുടര്‍ച്ചയായി രണ്ട് പാദത്തില്‍ ജി.ഡി.പിയില്‍ ഇടിവുണ്ടാകുമ്പോള്‍ മാന്ദ്യം ഔദ്യോഗികമായി പ്രഖ്യാപിക്കണം.
പക്ഷെ ഇതിന് മുതിരാതെ മുന്നോട്ടു പോകാനാണ് കേന്ദ്ര തീരുമാനം. ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലെ കണക്കുകള്‍ കൂടി വിലയിരുത്തിയ ശേഷമേ മാന്ദ്യം ഉണ്ടെങ്കില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കൂ എന്ന് ധനമന്ത്രാലയം വ്യക്തമാക്കുന്നു. ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ ജി.ഡി.പി ജൂലൈ-സെപ്റ്റംബര്‍ പാദത്തിനേക്കാള്‍ മേലെ ആയിരിക്കും.
ഇത് മാന്ദ്യം നിഷേധിക്കാനാകും കേന്ദ്ര സര്‍ക്കാരിന് അവസരം നല്‍കുക. ‘2020-2021 ആദ്യ പകുതിയിലെ ഏറ്റവും വലിയ, ചരിത്രം ഇന്നുവരെ കാണാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യം കടക്കുന്നത്,’ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നു.
ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍. തൊഴില്‍ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചുവെന്നും പണം ചെലവാക്കാന്‍ മടിക്കുന്നതിനാല്‍ കുടുംബ സമ്പാദ്യത്തില്‍ ഇരട്ടി വര്‍ധനവ് ഉണ്ടായെന്നും സമിതി വിലയിരുത്തുന്നുണ്ട്.
ജനം പണം ചെലവഴിക്കാന്‍ മടിക്കുന്നതാണ് വലിയ വെല്ലുവിളിയെന്നും സൂചനയുണ്ട്. സെപ്തംബറിലെ പാദം അവസാനിച്ചപ്പോള്‍ ജി.ഡി.പി 8.6 ശതമാനം കുറഞ്ഞതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.
അതേസമയം നവംബര്‍ 27 മുതലുള്ള ഔദ്യോഗിക കണക്കുകള്‍ ഇതുവരെയും സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. വാഹനവിപണി, ഭവന കെട്ടിട നിര്‍മാണ മേഖല, കോര്‍പറേറ്റ് രംഗം തുടങ്ങിയ മേഖലയിലാണ് പഠനം നടത്തിയത്. കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്ന് പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post