തിരുവനന്തപുരം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനരഹിതമായി കിടക്കുന്ന സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സാസെന്ററുകളാക്കി മാറ്റുന്നു. ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസയാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി കളക്ടറേറ്റിൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും കോവിഡ് പോസിറ്റീവ് ആകുന്ന വ്യക്തികളെ ചികിത്സിക്കുവാനുള്ള സൗകര്യങ്ങൾ സ്വകാര്യ ആശുപത്രികളിൽ ഒരുക്കണമെന്നും കളക്ടർ നിർദേശിച്ചു.
കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. ആവശ്യമെങ്കിൽ മറ്റ് സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള ജീവനക്കാരുടെ സേവനവും ഉപയോഗപ്പെടുത്താം. വരും ദിവസങ്ങളിൽ പോസിറ്റീവ് കേസുകൾ വർധിക്കുകയാണെങ്കിൽ ബി, സി കാറ്റഗറി ഉൾപ്പെടുന്ന രോഗികളെ പരമാവധി സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അവർക്കു വേണ്ട ചികിത്സ നൽകണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
കാറ്റഗറി ‘എ’യിൽ ഉൾപ്പെടുന്ന ക്യാൻസർ രോഗികൾ, ഹൃദ്രോഗികൾ എന്നിവർക്ക് സർക്കാർ ആശുപത്രികളിൽ ആവശ്യമായ പരിചരണം നൽകുമെന്നും ഗർഭിണികളായ കൊവിഡ് രോഗികൾക്ക് പരിരക്ഷ ഉറപ്പാക്കാൻ പ്രത്യേക കേന്ദ്രം ഒരുക്കുമെന്നും കളക്ടർ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷിനു, ഡിപിഎം ഡോ. പിവി അരുൺ, സ്വകാര്യ ആശുപത്രി അസോസിയേഷൻ പ്രതിനിധികൾ, ഐഎംഎ പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Discussion about this post