തിരുവനന്തപുരം: ഉത്സവത്തിന്റെ ഘോഷയാത്രയ്ക്കിടെ ചെണ്ടമേളത്തോടൊപ്പം ചുവടുവെച്ച് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ദേവു(ചന്ദന)വിന്റെ അച്ഛനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് എരുമക്കുഴി മീനത്തേതിൽ കിഴക്കേക്കര വീട്ടിൽ ബി ചന്ദ്രബാബു(38)വിനെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തലച്ചോറിലെ കോശങ്ങൾ നശിച്ചു പോകുന്ന ഗുരുതര രോഗത്തിന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ് ദേവു. ഇതേ ആശുപത്രിക്ക് പിന്നിലെ നഴ്സിങ് ഹോസ്റ്റലിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് ചന്ദ്രബാബുവിനെ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായിരുന്നു ഇദ്ദേഹം. ദേവുവിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് അടൂർ ജനറൽ ആശുപത്രിയിൽനിന്ന് ദേവുവിനെ എസ്എടിയിലേക്ക് മാറ്റിയത്. ചന്ദ്രബാബുവും ഭാര്യ രജിതയും ദേവുവിന് ഒപ്പമുണ്ടായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിന്നിരുന്നതിനാൽ ദേവുവിന്റെ ചികിത്സാച്ചെലവ് കുടുംബത്തിന് താങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം വലിയ വാർത്തയായതോടെ നിരവധി പേർ സഹായഹസ്തവുമായി എത്തിയിരുന്നു.
നൂറനാട് സിബിഎംഎച്ച്എസ്എസ് സ്കൂൾ വിദ്യാർത്ഥിനിയാണ് ഒമ്പതു വയസ്സുകാരിയായ ദേവു. നൂറനാട് പുത്തൻവിള അമ്പലത്തിലെ ഉത്സവത്തിന് സ്വയം മറന്ന് ചുവടുവെച്ച ദേവുവിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Discussion about this post