മുംബൈ: മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കൊറോണ രോഗികളെ പരിചരിച്ച നാലു മലയാളി നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചു. എന്നാൽ ഇവരുമായി ഇടപഴകിയ സഹപ്രവർത്തകരെ ക്വാറന്റൈനിൽ താമസിപ്പിക്കാനോ ആശുപത്രി അടച്ചിടാനോ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്ന് നഴ്സുമാർ ആരോപിച്ചു. കൊറോണയെ തുടർന്ന് മൂന്നു പേർ ഈ ആശുപത്രിയിൽ മരിച്ചിരുന്നു. ഇവരെ പരിചരിച്ച നാലു മലയാളി നഴ്സുമാർ ഉൾപ്പെടെ ഒമ്പതോളം ജീവനക്കാർക്കാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ജീവനക്കാർക്ക് രോഗം ബാധിച്ചിട്ടും നിരുത്തരവാദപരമായാണ് ആശുപത്രി അധികാരികൾ പെരുമാറുന്നതെന്ന് നഴ്സുമാർ കുറ്റപ്പെടുത്തുന്നു.
‘ജീവനക്കാർ കുറഞ്ഞതിനു പിന്നാലെ വിശ്രമം നൽകാതെ നഴ്സുമാരെ കൊണ്ട് തുടർച്ചയായി ജോലി ചെയ്യിപ്പിക്കുകയാണ്. നഴ്സുമാർക്ക് ഭക്ഷണം കഴിക്കാനോ കൊറോണ വാർഡിൽ കൈ കഴുകാൻ പോലുമുള്ള സൗകര്യം ആശുപത്രി അധികൃതർ ഒരുക്കുന്നില്ല. സഹപ്രവർത്തകരായ നഴ്സുമാരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കാനും ആശുപത്രി അധികൃതർ തയ്യാറാക്കുന്നില്ല. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത പലർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽത്തന്നെ മറ്റുള്ളവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കണം.’ നഴ്സുമാർ ആവശ്യപ്പെടുന്നു.
നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിലെ അഞ്ച് ആശുപത്രികൾ അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ, രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്നും നഴ്സുമാർ ആരോപിക്കുന്നു. അടച്ചുപൂട്ടാൻ നിർദേശം നൽകിയ ആശുപത്രികളിലൊന്നിലെ മലയാളി നഴ്സുമാരാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വിഷയം മഹാരാഷ്ട്ര മുഖ്യമന്ത്രിയെയും കേരള മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര നഴ്സിങ് അസോസിയേഷൻ പ്രതിനിധി പ്രതികരിച്ചു.
Discussion about this post