മഞ്ചേരി: പ്രമാദമായ കോട്ടക്കൽ സീത വധക്കേസിൽ പ്രതി അബ്ദുൾ സലാമിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കോട്ടക്കലിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആഭരണം കവർന്ന കേസിലാണ് കോട്ടക്കൽ ചുടലപ്പാറ പുതുപറമ്പ് സ്വദേശിയായ പാലപ്പുറ വീട്ടിൽ അബ്ദുൾ സലാമിന് (38) ശിക്ഷ വിധിച്ചത്. ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജിയാണ് ശിക്ഷിച്ചത്.
2013 ഒക്ടോബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം. പുതുപറമ്പ് കൊട്ടംപറമ്പ് വീട്ടിൽ കറപ്പന്റെ ഭാര്യ സീതയെ(80)യാണ് പ്രതി കൊലപ്പെടുത്തിയത്. ഇവർ തനിച്ച് താമസിക്കുന്ന വീടിന്റെ ജനലിന്റെ അഴികൾ മുറിച്ചുമാറ്റി അകത്തുകയറിയ പ്രതി കഴുത്തിൽ മുണ്ട് മുറുക്കി കൊന്നതിന് ശേഷം മുക്കുത്തിയും തോടയും കവർച്ച നടത്തുകയായിരുന്നു.
കോട്ടക്കൽ പോലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് പ്രതിയെ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. 2015ൽ ഈറോഡ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് പിടികൂടിയത്. മോഷ്ടിച്ച സ്വർണ്ണം തൊട്ടടുത്ത ദിവസം തന്നെ ഈറോഡിലെ ഒരു സ്വർണ്ണക്കടയിൽ 1,800 രൂപക്ക് ഇയാൾ വിറ്റതായും പോലീസ് കണ്ടെത്തി.
കൊലപാതകം, കവർച്ച, ഭവനഭേദനം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. കേസിൽ 54 സാക്ഷികളിൽ 42 പേരെ വിസ്തരിച്ചു. 39 രേഖകളും ഒമ്പത് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സി വാസു ഹാജരായി.
Discussion about this post