ഇസ്ലാമാബാദ്: ഇന്ത്യയുടെ തിരിച്ചടിയിൽ പതറിയ പാകിസ്താൻ അതൃപ്തിയറിയിച്ച് രംഗത്ത്. അതിർത്തിയിലെ വെടിവെയ്പിൽ പ്രതിഷേധമറിയിച്ച് പാകിസ്താനിലെ ഇന്ത്യൻ ഡപ്യൂട്ടി കമ്മീഷണർ ഗൗരവ് അലുവാലിയയെ പാക് വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി.
അതേസമയം, അതിർത്തിയിലെ സാധാരണക്കാർക്ക് നേരെ പാകിസ്താൻ പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തുന്നതിനുള്ള അപ്രതീക്ഷിത തിരിച്ചടിയാണ് കഴിഞ്ഞദിവസം ഇന്ത്യ നടത്തിയത്. ബാരാമുള്ളയിലും രജൗരിയിലും കഴിഞ്ഞയാഴ്ച പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ വെടിവെപ്പിൽ രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതിന് പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്ന് പ്രകോപനം ശക്തമായത്. ജൂലൈയിൽ മാത്രം 296 വെടിനിർത്തൽ കരാർ ലംഘനങ്ങളുണ്ടായി. ഓഗസ്റ്റ് ആകുമ്പോഴേക്ക് അത് 307 ആയി വർധിച്ചു. സെപ്റ്റംബറിൽ അത് 292 ആയി. അതേ മാസം തന്നെ, മോർട്ടാറുൾപ്പടെ വൻ ആയുധങ്ങൾ ഉപയോഗിച്ച് 61 തവണ ആക്രമണങ്ങളുണ്ടായി. ഈ വർഷം സെപ്റ്റംബർ വരെ അതിർത്തിയിൽ പാക് വെടിവെപ്പിൽ മരിച്ചത് 21 പേരാണ്.
ഇതോടെയാണ് പാകിസ്താന് താക്കീതായി കനത്ത ആക്രമണം ഇന്ത്യ നടത്തിയത്. ആർട്ടിലറി ഗണ്ണുകൾ ഉപയോഗിച്ച് പാക് അധീന കാശ്മീരിലെ തീവ്രവാദക്യാമ്പുകളിൽ നടത്തിയ തിരിച്ചടിയിൽ അഞ്ച് പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടെന്നും തീവ്രവാദികൾക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇന്ത്യയുടെ വെടിവെയ്പിൽ ഒരു സൈനികനും മൂന്ന് നാട്ടുകാരും മരിച്ചെന്ന് ആദ്യം പറഞ്ഞ പാകിസ്താൻ പിന്നീട് ആറു നാട്ടുകാർ ഇന്ത്യയുടെ വെടിവയ്പിൽ കൊല്ലപ്പെട്ടെന്ന് തിരുത്തുകയും ചെയ്തു. ഒമ്പത് ഇന്ത്യൻ സൈനികരെ വധിച്ചെന്നും സൈനികരുടെ മൃതദേഹങ്ങളെടുക്കാൻ ഇന്ത്യ വെള്ളക്കൊടി ഉയർത്തിയെന്നും പാക് സൈനിക വക്താവ് അവകാശപ്പെട്ടു. അതേസമയം പത്ത് പാകിസ്താൻ സൈനികരെങ്കിലും കൊല്ലപ്പെട്ടിരിക്കാം എന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, ഇന്ത്യ തിരിച്ചടിച്ച സാഹചര്യത്തിൽ അതിർത്തിയിലെ സാഹചര്യം ഗൗരവത്തോടെ നിരീക്ഷിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തി. കരസേനാമേധാവി ബിപിൻ റാവത്തുമായി പ്രതിരോധമന്ത്രി ചർച്ച നടത്തി. അതിർത്തിയിലെ സാഹചര്യം രാജ്നാഥ് സിങ് നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. വെടിനിർത്തൽ കരാർ ലംഘനങ്ങൾക്കുണ്ടായ സാഹചര്യത്തെക്കുറിച്ചും പാകിസ്താന്റെ ഭാഗത്ത് നിന്ന് എന്ത് പ്രകോപനമാണുണ്ടായത് എന്നതിനെക്കുറിച്ചും കരസേനാമേധാവിയിൽ നിന്ന് പ്രതിരോധമന്ത്രി റിപ്പോർട്ട് തേടി.
Discussion about this post