ദുബായ്: പാകിസ്താന്റെ സെമിയിലെ പരാജയത്തിന്റെ നിരാശയ്ക്ക് പിന്നാലെ സൂപ്പർതാരം മുഹമ്മദ് റിസ്വാൻ ആശുപത്രി കിടക്കയിൽ നിന്നാണ് മത്സരത്തിനെത്തിയത് എന്ന വാർത്ത സകലരേയും ഞെട്ടിച്ചിരിക്കുകയാണ്. പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ ഓസ്ട്രേലിയക്കെതിരെ കളിക്കാനെത്തിയത് രണ്ട് ദിവസം ഐസിയുവിൽ അഡ്മിറ്റായതിനു ശേഷമായിരുന്നെന്നാണ് വാർത്ത. പാകിസ്താൻ ടീം മാനേജ്മെന്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
റിസ്വാന് പനിയാണെന്നായിരുന്നു ആദ്യവിവരങ്ങൾ. എന്നാൽ, പിന്നീട് താരത്തിന് കടുത്ത നെഞ്ചുവേദന ഉണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് റിസ്വാനെ രണ്ട് ദിവസം ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.
റിസ്വാന്റെയടക്കമുള്ള താരങ്ങളുടെ പോരാട്ടം നിഷ്പ്രഭമാക്കി മത്സരത്തിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ ഫൈനലിലെത്തി. 52 പന്തിൽ 67 റൺസെടുത്ത റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്കോറർ. പാകിസ്താൻ മുന്നോട്ട് വെച്ച 177 റൺസ് വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. അവസാന ഓവറുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത മാത്യു വെയ്ഡും മാർക്കസ് സ്റ്റോയിനിസുമാണ് ഓസ്ട്രേലിയയ്ക്ക് അനായാസം ജയം സമ്മാനിച്ചത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ മുഹമ്മദ് റിസ്വാന്റെയും ഫഖർ സമാന്റെയും തകർപ്പൻ അർധസെഞ്ചുറികളുടെ കരുത്തിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.
Discussion about this post