ദുബായ്: കൊവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ ഇസ്ലാം മതത്തെയും വിശ്വാസികളെയും പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട ഇന്ത്യക്കാരനെ യുഎഇയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ കർണാടക സ്വദേശി രാകേഷ് ബി കിട്ടുമാത്തിനാണ് ജോലി നഷ്ടപ്പെട്ടത്. ഇയാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. 8500ലേറെ ജീവനക്കാരുള്ള കമ്പനിയിൽ വർഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു രാകേഷ്.
മുസ്ലിം മതവിശ്വാസികളെ പരിഹസിച്ച് ഫേസ്ബുക്കിലാണ് ഇയാൾ പോസ്റ്റിട്ടത്. ഇതിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിച്ചതോടെ രാകേഷിനെതിരെ കമ്പനി നടപടിയെടുക്കുകയായിരുന്നു. എല്ലാ ദേശീയതയും മതവും പശ്ചാത്തലവും സ്വാഗതം ചെയ്യുന്ന കമ്പനിയിൽ ഇത്തരം വിദ്വേഷം നിറഞ്ഞ പ്രവൃത്തികൾ അനുവദിക്കില്ലെന്നും ഓഫീസിലും പുറത്തും ജീവനക്കാർ പാലിക്കേണ്ട ചട്ടങ്ങൾ കൃത്യമായി അറിയിച്ചിട്ടുള്ളതാണെന്നും കമ്പനി പ്രതിനിധി പറഞ്ഞു.
നേരത്തെ മതത്തെ പരിഹസിക്കുന്ന രീതിയിലുള്ള കാർട്ടൂൺ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് അബുദാബിയിൽ ഒരാളെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.
Discussion about this post