കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ഡോക്ടറെ നടുറോഡിൽ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി കീഴടങ്ങി. മെഡിക്കൽ കോളേജ് പൊങ്ങുഴിമീത്തൽ വീട്ടിൽ അബൂബക്കറിന്റെ മകൻ എം.പി. അബ്ദുൾ ഖാദർ (51) ആണ് കീഴടങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നുമണിയോടെ കുന്ദമംഗലം മജിസ്ട്രേറ്റിന് ചാർജുള്ള ജെ.സി.എം. 7 കോടതിയിൽ എത്തിയാണ് അബ്ദുൾ ഖാദർ ഹാജരായത്.
കഴിഞ്ഞ ദിവസം മെഡിക്കൽകോളേജ് പോലീസ് ഇയാളെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ, പ്രതിയുടെ നീക്കങ്ങൾ പോലീസ് നിരന്തരമായി നിരീക്ഷിച്ചുവരുകയായിരുന്നു. പ്രതി പോകാൻ സാധ്യതയുള്ള സ്ഥലങ്ങളായ ബന്ധുവീടുകൾ, നിലമ്പൂരിലെ മകന്റെ വീട്, വയനാട്ടിൽ ഒളിച്ചുതാമസിച്ച സ്ഥലങ്ങൾ, മക്കളെ വിവാഹം കഴിച്ചവീടുകൾ തുടങ്ങിയ എല്ലാ ഇടങ്ങളിലും പോലീസ് റെയ്ഡ് നടത്തുകയും ചെയ്തു.
ഇതോടെ രക്ഷയില്ലെന്ന് കണ്ടതോടെയാണ് പ്രതി കീഴടങ്ങിയത്. റിമാൻഡ് ചെയ്ത പ്രതിയെ ജയിലിലേക്കയച്ചു. ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. വാഹനത്തിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ചുണ്ടായ വാക്തർക്കത്തെത്തുടർന്ന് കഴിഞ്ഞമാസം 25-നാണ് ചേവായൂർ പ്രസന്റേഷൻ സ്കൂൾ സ്റ്റോപ്പിനടുത്തുവെച്ച് ഇരുചക്രവാഹനത്തിലെത്തിയ പ്രതി ഡോ. കെ. അമ്പിളിയുടെ മൂക്ക് ഇടിച്ച് തകർത്തത്. ആക്രമണത്തിൽ ഡോ. അമ്പിളി ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.
Discussion about this post