ആലുവ: നിയമവിദ്യാർത്ഥിനി ഗാർഹിക പീഡനത്തിന് എതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി പിതാവ് രംഗത്ത്. ഭർത്താവ് സുഹൈലിന്റെ വീട്ടിൽ ക്രൂരപീഡനങ്ങളാണ് മൊഫിയയ്ക്ക് നേരിടേണ്ടി വന്നതെന്ന് പിതാവ് ദിൽഷാദ് സലിം പറഞ്ഞു. ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണ് സുഹൈലെന്നും പിതാവ് ആരോപിച്ചു.
പുറത്തുപറയാൻ കഴിയാത്തരീതിയിലുള്ള ലൈംഗിക വൈകൃതങ്ങൾക്കാണ് മകൾ ഇരയായത്. ശരീരം മുഴുവൻ പച്ചകുത്താൻ ആവശ്യപ്പെട്ട് സുഹൈൽ മർദ്ദിച്ചിരുന്നു. യുട്യൂബിൽ വീഡിയോ നിർമ്മിക്കാനായി 40 ലക്ഷം രൂപ വേണമെന്നും അയാൾ ആവശ്യപ്പെട്ടു. പണമില്ലെന്നും തരാൻ പറ്റില്ലെന്നുമാണ് അന്ന് മകൾ പറഞ്ഞത്. ഇതിനുപിന്നാലെ കൈ ഒടിക്കാനും ശ്രമിച്ചു.
സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത് പക്ഷെ പിന്നീട് പലപ്പോഴായി മാലയും വളയും ആവശ്യപ്പെട്ടു. പഠനം നിർത്താനും മൊഫിയയെ ഭർത്താവ് നിർബന്ധിച്ചിരുന്നെന്നും ദിൽഷാദ് പറയുന്നു.
‘ഇത്തരത്തിൽ മുന്നോട്ടുപോകില്ലെന്ന് ഉറപ്പായപ്പോഴാണ് മൊഫിയ പരാതി നൽകിയത്. ഇതോടെ പരാതി ഒതുക്കിതീർക്കാനുള്ള ശ്രമമാണ് ആലുവ സിഐ സുധീറിന്റെ ഭാഗത്ത് നിന്നുണ്ടായത്. ചർച്ച നടക്കുന്ന ദിവസം മറ്റൊരാൾക്കൂടി സിഐയുടെ ഓഫീസിലുണ്ടായിരുന്നു. കുട്ടിസഖാവ് എന്നായിരുന്നു അയാളെ വിശേഷിപ്പിച്ചത്. അയാളുടെ യഥാർത്ഥ പേരറിയില്ല. സുഹൈലിന്റെ ബന്ധുവാണെന്നാണ് മനസിലാക്കാൻ സാധിച്ചത്. സംഭവത്തിൽ കുട്ടിസഖാവിന്റെ പങ്കും അന്വേഷിക്കണം. മാത്രമല്ല, സിഐ സുധീറിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണം.”-മൊഫിയയുടെ പിതാവ് ആവശ്യപ്പെട്ടു.
Discussion about this post