കൊച്ചി: കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ച് ചരിത്രം കുറിച്ച്
കൊച്ചിയിലെ വിപിഎസ് ലേക്ഷോര് ഹോസ്പിറ്റല്‍. 61 വയസ്സുകാരിയിലാണ് ചരിത്രപരമായ നേട്ടം.
ആറു വര്‍ഷമായി ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി എന്ന ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന 61 വയസ്സുള്ള സ്ത്രീയിലാണ് വിജയകരമായി എല്‍വിഎഡി അഥവാ കൃത്രിമ ഹൃദയം വച്ചുപിടിക്കുന്ന അതിസങ്കീര്‍ണവും രാജ്യത്തു തന്നെ അപൂര്‍വവുമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
കാര്‍ഡിയോജനിക് ഷോക്കും ശ്വാസതടസവും താഴ്ന്ന രക്തസമ്മര്‍ദ്ദവുമായി കഴിഞ്ഞ സെപ്തംബര്‍ 13നാണ് രോഗിയെ വിപിഎസ് ലേക്ഷോറില്‍ പ്രവേശിപ്പിച്ചത്.
ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനൊപ്പം ശ്വാസകോശങ്ങളില്‍ ദ്രാവകം രൂപപ്പെടുന്ന പള്‍മനറി എഡീമയും പിടിപ്പെട്ട് സ്ഥിതി വഷളായ രോഗിയെ വൈകാതെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
കിഡ്നികളുടെ പ്രവര്‍ത്തനവും പരാജയപ്പെട്ട രോഗിയ്ക്ക് തുടര്‍ച്ചയായ ഡയാലിസിസ് ചികിത്സയും വേണ്ടി വന്നു. കരളിലെ എന്‍സൈമുകളുടെ അമിത ഉല്‍പ്പാദനവും പ്രശ്നം ഗുരുതരമാക്കി. ഇതേത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ നിര്‍ത്താന്‍ ബഹുവിധ സപ്പോര്‍ട്ടുകളും വേണ്ടി വന്നു. എന്നാല്‍ ഇതിലൊന്നും രോഗിയുടെ നില മെച്ചപ്പെട്ടില്ല. വെന്റിലേറ്ററില്‍ തുടര്‍ന്നാല്‍ ജീവന് നഷ്ടപ്പെടുമെന്ന സ്ഥിതിയായതോടെ വിഎ എക്മോയിലേക്ക് മറ്റാമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു.
തുടര്‍ന്ന് സെപ്തംബര്‍ 16 മുതല്‍ 20 ദിവസം വിഎ എക്മോയുടെ സഹായത്തോടെയാണ് രോഗിയുടെ ജീവന് നിലനിര്‍ത്തിയത്. കിഡ്നിയുടേയും കരളിന്റേയും പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയെങ്കിലും ഹൃദയത്തിന്റെ പ്രവര്‍ത്തനം 10 ശതമാനം മാത്രമായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാറായതിനാല്‍ വിഎ എക്മോയില്‍ തന്നെ തുടര്‍ന്നു.
ഹൃദയം മാറ്റിവെയ്ക്കുക മാത്രമായിരുന്നു രോഗിയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വരാനുള്ള ഏക പോംവഴി. എന്നാല്‍ ദാതാവിനെ കണ്ടെത്തലും അനിശ്ചിതമായ കാലതാമസവും ഇവിടെയും ഭീഷണിയായി. വിഎ എക്മോയില്‍ തുടരുന്നതിലും പലവിധ സങ്കീര്‍ണതകളുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനിടെ ദാതാവിനെ കണ്ടെത്തലും അസാധ്യമായി.
അങ്ങനെയാണ് എല്‍വിഎഡി എന്ന കൃത്രിമഹൃദയം രോഗിയില്‍ ഇംപ്ലാന്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ഒടുവില്‍ രോഗിയുടെ കുടുംബത്തിന്റെ അനുമതിയോടെ നടന്ന 9 മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് രോഗിയുടെ ജീവന് രക്ഷിച്ചത്. രോഗി ഇപ്പോള്‍ സുരക്ഷിതയായിക്കഴിഞ്ഞു. ഭക്ഷണം വായിലൂടെ കഴിച്ചു തുടങ്ങിയ രോഗി പുനരധിവാസ സ്ഥിതിയിലാണ്. അത്യപൂര്‍വമായ എല്‍വിഎഡി ഇംപ്ലാന്റേഷന് വളരെ വൈദഗ്ധ്യം ആവശ്യമായ പ്രക്രിയയാണ്.
ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് ഇത് നടക്കുന്നത്. രണ്ടാം തലമുറയില്‍പ്പെട്ട വെന്റ്റിക്യൂലര്‍ അസിസ്റ്റ് ഉപകരണമായ ഹാര്‍ട്ട്മേറ്റ് 2 ആണ് രോഗിയില്‍ ഇംപ്ലാന്റ് ചെയ്തത്. ഇതിന്റെ സഹായത്തോടെ രോഗിയ്ക്ക് ഇനി മെച്ചപ്പെട്ടതും ദീര്‍ഘവും സാധാരണവുമായ ജീവിതം സാധ്യമാകുമെന്ന് രോഗിയെ ചികിത്സിച്ച മെഡിക്കല്‍ ടീമംഗങ്ങള്‍ അറിയിച്ചു.
കാര്‍ഡിയോതൊറാസിക് സര്ജന് ഡോ. സുജിത് ഡി എസ്, ഡോ. ആനന്ദ് കുമാര്‍ (കാര്‍ഡിയോളജിസ്റ്റ്), ഡോ. നെബു (കാര്‍ഡിയാക് അനസ്തേഷ്യോളജിസ്റ്റ്), ഡോ. സന്ധ്യ, പെര്‍ഫ്യൂഷനിസ്റ്റുമാരായ സുരേഷ്, ജിയോ തുടങ്ങി 20-ലേറെ പേര് ചേര്‍ന്നാണ് ശസ്ത്രക്രിയയും ചികിത്സയും പൂര്‍ത്തിയാക്കിയത്.
Discussion about this post