കോട്ടയം: പുതുപ്പള്ളി മണ്ഡലം ഇത്തവണ മാറുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. എല്ലാ കാലത്തും യുഡിഎഫിനൊപ്പം അടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളിയിലെ പഞ്ചായത്ത് 25 കൊല്ലത്തിന് ശേഷം ഇടതുപക്ഷം വിജയിച്ചതിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ജെയ്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്ന് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ആറിടത്തും ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഈ മാറിയ സാഹചര്യം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് വിശ്വാസത്തിലാണ് ജെയ്ക് സി തോമസും എല്‍ഡിഎഫും.
കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ടയെന്നറിയപ്പെടുന്ന പുതുപ്പള്ളി 1970 മുതല്‍ മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി സ്ഥിരമായി ജയിക്കുന്ന മണ്ഡലമാണ്. മണ്ഡലം രൂപീകൃതമായതിന് ശേഷം 1967ല്‍ മാത്രം ആണ് സിപിഎമ്മിന് പുതുപ്പള്ളിയില്‍ ജയിക്കാനായത്. ഇഎം ജോര്‍ജ് ആയിരുന്നു അന്ന് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി.
2016ലും ഇടതുപക്ഷം പുതുപ്പള്ളിയില്‍ പോരാടാനുള്ള ദൗത്യം ഏല്‍പ്പിച്ചത് ജെയ്ക് സി തോമസിനെയാണ്. അന്ന് എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് ജെയ്ക് സി തോമസ് ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കുന്നത്. അന്ന് ജെയ്ക്കിന് ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം കൂട്ടാന്‍ സാധിച്ചിരുന്നു.
നിലവില്‍ സിപിഎം കോട്ടയം ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമാണ് ജെയ്ക് സി തോമസ്.
‘എല്ലാ കാലത്തും യു ഡി എഫിനൊപ്പം അടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ അതിമോഹമെന്നു പറഞ്ഞു പുച്ഛിച്ചവർ ഒടുവിൽ ഈ ഫലം കണ്ടു ഞെട്ടി. മാറാത്തതായി ഒന്ന് മാത്രമേ ഉള്ളു. അത് മാറ്റമാണ്. നിയമസഭയിലും പുതുപ്പള്ളി മാറും. കോട്ട കൊത്തളങ്ങൾ തകർന്നു വീഴുക തന്നെ ചെയ്യും. നമുക്കു ഒന്നിച്ചു നിന്ന് പുതിയ പുതുപ്പള്ളിക്കായി പ്രവർത്തിക്കാം.’
എല്ലാ കാലത്തും യു ഡി എഫിനൊപ്പംഅടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല….
Posted by Jaick C Thomas on Saturday, 3 April 2021
Discussion about this post