ചേർത്തല: അടൂർ പ്രകാശിനെ കുലംകുത്തിയെന്ന് വിളിച്ച് അധിക്ഷേപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോന്നി സീറ്റിലെ സ്ഥാനാർത്ഥി വിഷയത്തിലാണ് അടൂർ പ്രകാശിനെതിരെ വെള്ളാപ്പള്ളി ഇടഞ്ഞത്.
മതാധിപത്യം വളർത്തുന്ന അടൂർ പ്രകാശിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ പ്രമാടം പഞ്ചായത്ത് പ്രസിഡൻറ് റോബിൻ പീറ്ററിന്റെ പേരാണ് അടൂർ പ്രകാശ് നിർദേശിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയാകട്ടെ ഈ പേര് തള്ളുകയും ഈഴവ സ്ഥാനാർഥി വേണമെന്ന നിലപാടിലുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടൂർ പ്രകാശ് കുലംകുത്തിയും കപട മതേതരവാദിയുമാണ്. സ്വന്തം കാര്യം വരുമ്പോൾ മതേതരത്വം മടിയിൽവെക്കുന്ന ആളാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഭൂരിപക്ഷ സമുദായത്തിന് ഇടം നൽകാത്തത് ജനാധിപത്യമല്ല. അധഃസ്ഥിത വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post