മുംബൈ: പാകിസ്താനിൽ നിന്നും ഇന്ത്യയിലുള്ള കാമുകനെ തേടിയെത്തി വാർത്തകളിൽ ഇടം പിടിച്ച സീമ ഹൈദറിന് മുന്നറിയിപ്പുമായി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പാർട്ടി. സീമ ഹൈദർ സോഷ്യൽമീഡിയയിൽ അടക്കം താരമായതോടെ നോയിഡയിലെ സിനിമാ നിർമ്മാതാവ് അമിത് ജാനി ഈ ദമ്പതികളുടെ കഥയെ അടിസ്ഥാനമാക്കി സിനിമ പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് എംഎൻഎസിന്റെ മുന്നറിയിപ്പ്. ‘കറാച്ചി ടു നോയിഡ’ എന്ന തന്റെ സിനിമയുടെ ചിത്രീകരണത്തിലാണ് സീമ ഹൈദർ. ‘ഇത്തരം നാടകങ്ങൾ അവസാനിപ്പിക്കണം’ അല്ലെങ്കിൽ എംഎൻഎസിന്റെ നടപടിയെ നേരിടാൻ തയ്യാറായിക്കോളൂ എന്നാണ് എംഎൻഎസ് നേതാവ് അമേയ് ഖോപ്കർ സീമയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
‘പാകിസ്താൻ പൗരന്മാർക്ക് ഇന്ത്യൻ സിനിമാ മേഖലയിൽ സ്ഥാനമില്ല. ഈ നിലപാട് ഞങ്ങൾ മാറ്റിയിട്ടില്ല. പാകിസ്താൻകാരിയായ സീമ ഹൈദർ ഇപ്പോൾ ഇന്ത്യയിലാണ്. അവൾ ഐഎസ്ഐ ഏജന്റാണെന്ന് വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. പ്രശസ്തിക്ക് വേണ്ടി, ഐഎസ്ഐ സീമ ഹൈദറിനെ ഒരു നടിയാക്കാൻ ശ്രമിക്കുന്നു. ഈ രാജ്യദ്രോഹികളായ നിർമ്മാതാക്കൾക്ക് നാണം തോന്നുന്നില്ലേ?’- എന്നാണ് അമേയ് ചോദ്യം ചെയ്യുന്നത്.
‘ഇത് ഉടൻ അവസാനിപ്പിക്കുക, അല്ലെങ്കിൽ എംഎൻഎസിൽ നിന്നുള്ള ശക്തമായ നടപടിക്ക് തയ്യാറാകുക.’എന്നും അമേയ് ഖോപ്കർ ട്വിറ്ററിൽ കുറിച്ചു. നേരത്തെ, ‘കറാച്ചി ടു നോയിഡ’ എന്ന ചിത്രത്തിന്റെ ഓഡിഷനിൽ സീമയെ കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Discussion about this post