മാവേലിക്കഥയെ സമകാലീക രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ച മാവേലിപ്പാട്ട് ശ്രദ്ധേയമാകുന്നു. ജാതിസമവാക്യങ്ങളും കച്ചവട താൽപര്യങ്ങളും കൂട്ടിച്ചേർത്ത് കറുത്ത മാവേലിയെ അവതരിപ്പിക്കുന്ന കീഴാള രാഷ്ട്രീയത്തിൻറെ കഥയാണ് മാവേലിപ്പാട്ട് പറയുന്നത്.
ഏത് കാലത്തും അടിച്ചമർത്തപ്പെടുന്നവൻറെ കഥയാണ് മാവേലിയുടെ മിത്ത് എന്ന് മാവേലിപ്പാട്ട് അടിവരയിടുന്നു. കേരളത്തിൽ ഇന്നും നിലനിൽക്കുന്ന വിവേചനങ്ങളെ തുറന്നുകാട്ടുന്നതോടൊപ്പം കീഴാളൻറെ ദൈവമാണ് മാവേലിയെന്ന് കൂടി ഉറപ്പിച്ചുപറയുന്നുണ്ട് മാവേലിപ്പാട്ട്.
മണ്ണിൻറെ മണമുള്ള മനുഷ്യർ നിരന്തരം ചവിട്ടിത്താഴ്ത്തപ്പെടുകയും പ്രതിരോധത്തിൻറെ പുതിയ ഭാഷയും രാഷ്ട്രീയവുമായി അവർ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുന്ന കാലത്തെ വായിക്കാനുള്ള ഭാഷ മാവേലിക്കഥയ്ക്കുണ്ടെന്നും ഈ സംഗീത വീഡിയോ സാക്ഷ്യപ്പെടുത്തുന്നു.
മാവേലി നാടുവാണീടുന്ന കാലം ആകാശത്തുനിന്നും കണ്ട ദേവൻമാർ മഹാവിഷ്ണുവിനെ വാമനവേഷത്തിൽ ഭൂമിയിലേക്ക് അയക്കുന്നു. അതൊരു ലക്ഷണമൊത്ത ചതിയായിരുന്നു. സ്വന്തം മണ്ണ് സ്വർഗസമാനമാക്കിയ അസുര രാജാവായ മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നു. എന്നാൽ സാധാരണ മനുഷ്യരുടെ മനസ്സിൽ നിന്നും ആ അസുരരാജാവിനെ ആർക്കും ചവിട്ടിത്താഴ്ത്താനാവുന്നില്ല. സ്വന്തം മനുഷ്യരുടെ മനസ്സുകളിലേക്ക് വർഷാവർഷം മണ്ണിനടിയിൽനിന്നും മഹാബലി തിരിച്ചുവരുന്നു.
നൂറ്റാണ്ടുകളായി അടിച്ചമർത്തലുകൾക്ക് ഇരയാവുന്ന അവർണരെ, മണ്ണിനുവേണ്ടി വീണ്ടും വീണ്ടും ചവിട്ടിത്താഴ്ത്താൻ അഭിനവ വാമനൻമാർ പുളഞ്ഞുനടക്കുന്ന നവകേരളത്തിൽ മാവേലിക്കഥയുടെ പ്രസക്തി ചൂണ്ടിക്കാണിക്കുകയാണ് ‘മാംഗോസ്റ്റീൻ ക്ലബ്’ തയ്യാറാക്കിയ ‘മാവേലിപ്പാട്ട്’ എന്ന വ്യത്യസ്തമായ സംഗീത വീഡിയോ.
സബര്‍മതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജയ് ഗോപാലാണ് വിഷ്ണു വിലാസിനി വിജയന് സംവിധാനം ചെയ്ത മാവേലിപ്പാട്ട് നിര്മ്മിച്ചച്ചത്. അജയ് ജിഷ്ണു സുധേയന്, അന്സിഫ് അബു എന്നിവരുടെ വരികള്‍ക്ക് ഹരിപ്രസാദ് എസ് ആര് ആണ് സംഗീതം പകര്‍ന്നത്. അജയ് ജിഷ്ണു സുധേയന്, ഹരിപ്രസാദ് എസ് ആര് എന്നിവര്‍ ചേര്‍ന്ന് ഗാനം ആലപിച്ചു.
Discussion about this post