ജിഎസ്ടി നിലവില്‍ വന്നെങ്കിലും വാറ്റ് കുടിശികയും പിഴയും നികുതി വകുപ്പിന് ഈടാക്കാമെന്ന് ഹൈക്കോടതി. ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ വാറ്റ് കാലഹരണപ്പെട്ടുവെന്നും അത് പ്രകാരമുള്ള നികുതികള്‍ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയുള്ള 3250 ഓളം ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ഇതോടെ ഹര്‍ജിക്കാരോട് മാത്രമായി 1800 കോടി രൂപയുടെ നികുതി വരുമാനമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുക.
ജി.എസ്.ടി നിലവില്‍ വന്നെങ്കിലും മൂല്യവര്‍ധിത നികുതി ചട്ടപ്രകാരമുള്ള മുന്‍കാല കുടിശികകള്‍ പിരിക്കാന്‍ നികുതി വകുപ്പിന് അധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. കേരള മൂല്യ വര്‍ധിത നികുതി നിയമ പ്രകാരം 2011 -12 വര്‍ഷം മുതല്‍ ലഭിക്കേണ്ട നികുതി കുടിശികയും പിഴയും ഈടാക്കുന്നതിനെതിരെയാണ് വ്യാപാര സ്ഥാപനങ്ങള്‍ ഹര്‍ജി നല്‍കിയിരുന്നത്.
ഭരണഘടനാ ഭേദഗതിയിലൂടെ ഏകീകൃത നികുതി സമ്പ്രദായമെന്ന നിലയിലാണ് ജി.എസ്.ടി നടപ്പാക്കിയത്. സാധനങ്ങളേയും സേവനങ്ങളേയും ബാധിക്കുന്ന നിലവിലുള്ള ഏതെങ്കിലും സംസ്ഥാന നിയമം ഭരണഘടനാ ഭേദഗതിയിലൂടെയുണ്ടാക്കിയ നിയമവുമായി ഒത്തു പോകാത്തതുണ്ടെങ്കില് അത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്താനായി ഒരു വര്‍ഷം അനുവദിച്ചിരുന്നു. ഒരു വര്‍ഷമെന്ന സമയ പരിധി അവസാനിച്ച സാഹചര്യത്തില്‍ ഇല്ലാത്ത നിയമത്തിന്റെ പേരില്‍ നികുതി പിരിവ് അനുവദനീയമല്ലെന്നായിരുന്നു ഹരജിക്കാരായ സ്ഥാപനയുടമകളുടെ വാദം.
2017 ജൂലൈ ഒന്ന് മുതല്‍ ഭരണഘടനാപരമായി സേവന നികുതി ഇല്ലാതായി. അതിനാല്‍, സേവന നികുതിയും ലെവിയും ആവശ്യപ്പെടുന്ന ഉത്തരവുകള്‍ക്ക് സാധുതയില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജി.എസ്.ടി നിലവില്‍ വന്നു എന്നതുകൊണ്ട് വാറ്റ് നിലവിലുണ്ടായിരുന്ന കാലത്ത് നല്കാന് ബാധ്യതയുള്ള നികുതി കുടിശികയില്‍ നിന്ന് ആരും ഒഴിവാകുന്നില്ലെന്നാണ് നികുതി അധികൃതരുടെ വാദം.
നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നടപടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുള്ളത്. ആ തുക അടക്കാന്‍ ബാധ്യസ്ഥരുമാണെന്ന് നികുതി വകുപ്പും കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ച കോടതി ഹരജികള്‍ തള്ളുകയായിരുന്നു.
Discussion about this post