ബാലുശ്ശേരി: നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ണികുളം ഇയ്യാട് നീറ്റോറ ചാലിൽ ജിനു കൃഷ്ണയുടെ ഭാര്യ കൊടുവള്ളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവിൽ തേജാ ലക്ഷ്മിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 18 വയസായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. തേജാലക്ഷ്മി അനങ്ങുന്നില്ലെന്ന വിവരം ശനിയാഴ്ച രാവിലെ ജിനു കൃഷ്ണ പറഞ്ഞപ്പോഴാണ് വീട്ടിലുള്ളവരും അറിഞ്ഞത്.
കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി ഒൻപതാം തീയതിയാണ് ജിനു കൃഷ്ണയും തേജാലക്ഷ്മിയും ആര്യസമാജത്തിൽ വെച്ചാണ് വിവാഹിതരായത്. വിവാഹദിനമായ ഒൻപതാം തീയതി രാവിലെ അഞ്ചര മണിയോടെ തേജാ ലക്ഷ്മിയെ കാണാതായതിനേതുടർന്ന് ബന്ധുക്കൾ കൊടുവള്ളി പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് വൈകുന്നേരം നാലരയോടെ ഇരുവരും സ്റ്റേഷനിൽ ഹാജരായിരുന്നതായും പിന്നീട് വരന്റെ ഇയ്യാട്ടുള്ള വീട്ടിലേക്ക് പോയതായും തേജാ ലക്ഷ്മിയുടെ ബന്ധുക്കൾ പറഞ്ഞു. വട്ടോളിയിലെ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന തേജാ ലക്ഷ്മിയുടെ സർട്ടിഫിക്കറ്റുകൾ അവിടെനിന്നും സൂത്രത്തിൽ വാങ്ങിയാണ് വിവാഹ രജിസ്ട്രേഷന് വേണ്ടി ജിനു കൃഷ്ണ ഹാജരാക്കിയതെന്നും ബന്ധുക്കൾ പറയുന്നു. പരേതനായ സുനിലിന്റെയും ജിഷിയുടേയും മകളാണ് തേജാ ലക്ഷ്മി. സഹോദരങ്ങൾ: അക്ഷയ, വിശാൽ.
Discussion about this post