ന്യൂഡൽഹി: ഡൽഹിയിലെ ജനങ്ങൾ രോഗം ബാധിച്ച് ചികിത്സ പോലും ലഭിക്കാതെ കഷ്ടപ്പെടുമ്പോൾ ബംഗാൾ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കേന്ദ്രത്തിന് എതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്. ഡൽഹിയിലെ മെഡിക്കൽ ഓക്സിജൻ ദൗർലഭ്യത്തിന്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ ഡൽഹി ഹൈക്കോടതി രൂക്ഷവിമർശമുന്നയിച്ചതിന് പിന്നാലെയാണ് നടന്റെ പ്രതികരണം.
‘ബിജെപിയിലെ ഉന്നത നേതാക്കന്മാർക്ക് ജനങ്ങളുടെ ജീവൻ ഒന്നുമല്ല. അവർക്ക് തിരഞ്ഞെടുപ്പ് വിജയിക്കുക മാത്രമാണ് വലുത്. ഒരു കാഴ്ച്ചപ്പാടുമില്ലാത്ത ഈ സർക്കാരിനെ കുറിച്ചോർത്ത് ലജ്ജിക്കുന്നു.’ പ്രകാശ് രാജ് കുറിച്ചു. ഡൽഹി ഹൈക്കോടതിയുടെ പരമാർശം പങ്കുവെച്ചായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.
നേരത്തെ ഡൽഹിയോട് കേന്ദ്രം കാണിക്കുന്ന വിവേചനത്തെ ചൂണ്ടിക്കാണിച്ചായിരുന്നു കോടതിയുടെ വിമർശനം. വ്യവസായ ആവശ്യങ്ങൾക്കുള്ള ഓക്സിജൻ കോവിഡ് രോഗികൾക്ക് ലഭ്യമാക്കിക്കൂടേ എന്നും കോടതി ചോദിച്ചു. രോഗികൾക്ക് ഓക്സിജൻ നൽകുന്നത് കുറയ്ക്കാൻ ഗംഗാറാം ഹോസ്പിറ്റലിലെ ഡോക്ടർമാർക്കുമേൽ സമ്മർദ്ദം ചെലുത്തിയതും ഡൽഹിയോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തിന് എതിരെ നൽകിയ ഹർജി പരിഗണിക്കവെ ഹൈക്കോടതി പരാമർശിച്ചിരുന്നു.
വ്യാവസായിക ആവശ്യങ്ങൾക്കായി ഓക്സിജൻ നൽകുന്നത് ഏപ്രിൽ 22 മുതൽ നിരോധിച്ചിട്ടുണ്ടെന്നായിരുന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. തുടർന്നാണ് ഹൈക്കോടതി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. ഗുരുതരാവസ്ഥയിലുള്ള രോഗികളോട് ഏപ്രിൽ 22 വരെ ഓക്സിജന് വേണ്ടി കാത്തിരിക്കാൻ പറയുകയായിരുന്നോ എന്നായിരുന്നു കോടതി തിരിച്ചുചോദിച്ചത്.
Discussion about this post