ഇരിക്കൂർ: കൊവിഡ് വ്യാപനത്തിന്റെ ഭീതിയിൽ വിദേശത്ത് നിന്നും എത്തുന്നവരെ പോലും സ്വന്തം വീട്ടിൽ കയറ്റാത്ത സംഭവങ്ങൾക്കിടയിൽ കൊവിഡ് ബാധിച്ചവരോട് വ്യത്യസ്തമായി പെരുമാറി ഈ കൊച്ചുഗ്രാമം. കൊവിഡിനെ പൊരുതി തോൽപ്പിച്ച് എത്തിയ ഒരു കുടുംബത്തിന് വിപുലമായ സ്വീകരണം ഒരുക്കിയാണ് കണ്ണൂരിലെ ഇരിക്കൂർ ഗ്രാമം മനുഷ്യത്വത്തിന്റെ മഹാമാതൃക തീർത്തത്. ബുധനാഴ്ച ഉച്ചയോടെയാണ് രോഗമുക്തരായ ഇവർ നാട്ടിലെത്തിയത്. ഇവരെ സ്വീകരിക്കാൻ വിപുലമായ ഒരുക്കമാണ് ഗ്രാമവാസികൾ നടത്തിയത്. രോഗമുക്തി നേടിയ ഇവരെ സ്വീകരിക്കാൻ ജനപ്രതിനിധികളടക്കം പട്ടുവം ജങ്ഷനിൽ എത്തിയിരുന്നു.
ഇരിക്കൂർ പട്ടുവത്തെ ഇവരുടെ വീട്ടിലേക്കുള്ള റോഡിൽ തോരണങ്ങളും ബലൂണുകളും തൂക്കിയിട്ട് അലങ്കരിച്ച് ആഘോഷസമാനമായ അന്തരീക്ഷം ഒരുക്കിയാണ് രോഗമുക്തി നേടിയവരെ സ്വീകരിച്ചത്. കൊവിഡ് മഹാമാരി ജീവനെടുത്ത കുടുംബനാഥന്റെ വിയോഗം ഉള്ളിനെ നീറ്റുമ്പോഴും നാടൊന്നാകെ കൂടെയുണ്ടെന്ന കാഴ്ച ഈ കുടുംബത്തിന് കരുത്താവുകയായിരുന്നു.
മുംബൈയിൽ താമസിക്കുന്ന മൂത്തമകളെ കാണാൻ പോയി തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് ഇരിക്കൂറിലെ ഈ കുടുംബത്തിനൊന്നാകെ കൊവിഡ് ബാധിച്ചത്. ഇതിനിടെ, കുടുംബനാഥൻ നടുക്കണ്ടി ഹുസൈൻ ജൂൺ 12ന് കൊവിഡ് മൂർച്ഛിച്ച് മരണപ്പെട്ടു. കുടുംബാംഗങ്ങൾക്ക് നടത്തിയ പരിശോധന പോസിറ്റീവായതോടെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കൊവിഡ് സെന്ററിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ മാർച്ച് രണ്ടിനാണ് നടുക്കണ്ടി ഹൗസിൽ ഹുസൈനും ഭാര്യ കെസി ആയിഷയുമടക്കം ഏഴംഗ കുടുംബം മുംബൈയിലേക്ക് പോയത്. ലോക്ക് ഡൗൺ ഇളവ് ലഭിച്ചതോടെ ജൂൺ 9ന് തിരിച്ചെത്തി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ ഹുസൈന് ക്ഷീണം മൂർച്ഛിച്ചതതോടെയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. പിന്നീട് അദ്ദേഹം മരണപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആറ് കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post