തിരുവനന്തപുരം: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി അനുകൂല തൊഴിലാളി സംഘടന. ബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസാണ് രംഗത്തെത്തിയത്. ബാങ്കുകളുടെ ലയനം കോര്‍പ്പറേറ്റ് താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് ബിഎംഎസ് ദേശീയ പ്രസിഡന്റ് സജി നാരായണന് ആരോപിച്ചു.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ച ലയന ഉപദേശം തെറ്റാണെന്നും, വേണ്ടത്ര പഠനം ഇല്ലാതെയാണ് ബാങ്കുകളുടെ ലയനം നടത്തിയതെന്നും സജി നാരായണന് പറഞ്ഞു. തീരുമാനം മുന്‍ അനുഭവങ്ങളില്‍ നിന്ന് വേണ്ടത്ര പാഠം പഠിച്ചില്ലെന്ന് തെളിയിക്കുന്നുവെന്നും സജി നാരായണന് പറഞ്ഞു. ബാങ്കുകളുടെ ലയന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും, ലയനത്തിനെതിരായ പ്രക്ഷോഭത്തില്‍ ബിഎംഎസും പങ്കെടുക്കുമെന്നും സജി നാരായണന് അറിയിച്ചു.
ബാങ്കുകള്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി ജീവനക്കാര്‍ ഇന്ന് പ്രതിഷേധിച്ചു. ജീവനക്കാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം
ഇന്നലെയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ വീണ്ടും ലയിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് പ്രഖ്യാപിച്ചത്. നിലവിലെ 27 പൊതുമേഖല ബാങ്കുകളെ ലയനത്തിലൂടെ 12 ആക്കാനാണ് തീരുമാനം. ആഗോളതലത്തില്‍ സ്വാധീനമുളള വലിയ ബാങ്കുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്.
പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യൂണൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിച്ച് ഇവയെ എസ്ബിഐയ്ക്ക് പിന്നില്‍ രാജ്യത്തെ രണ്ടാമത്തെ ബാങ്കായി മാറ്റും. കാനറ, സിന്‍ഡിക്കേറ്റ് ബാങ്കുകളെ പരസ്പരം ലയിപ്പിക്കും. ഇതോടെ രാജ്യത്തെ വലിയ നാലാമത്തെ ബാങ്കായി ഇത് മാറും.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയും, ആന്ധ്രാബാങ്കും കോര്പ്പറേഷന് ബാങ്കും പരസ്പരം ലയിച്ച് രാജ്യത്തെ വലിയ അഞ്ചാമത്തെ ബാങ്കായി മാറും. ഇന്ത്യന്‍ ബാങ്കിനെ അലഹബാദ് ബാങ്കില്‍ ലയിപ്പിക്കുന്നതോടെ ഏഴാമത്തെ ബാങ്കായി ഇത് മാറും.
നേരത്തെ എസ്ബിഐയില്‍ അസോസിയേറ്റഡ് ബാങ്കുകളെ ലയിപ്പിച്ചു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ബാങ്കിങ് പരിഷ്കരണ നടപടികള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ ബാങ്ക് ഓഫ് ബറോഡയില്‍ ദേനാബാങ്കിനെയും വിജയാബാങ്കിനെയും ലയിപ്പിച്ച് പരിഷ്കരണ നടപടികള്‍ തുടരുകയായിരുന്നു.
Discussion about this post