കോണ്‍ഗ്രസ് വഞ്ചിച്ചേ..! ആരുടെ വോട്ടും സ്വീകരിക്കും; പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് നിലപാട് മാറ്റി പിസി ജോര്‍ജ്

pc-george_1

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നിലപാട് മാറ്റി വീണ്ടും പിസി ജോര്‍ജ്. കോണ്‍ഗ്രസ് സീറ്റ് നല്‍കാതെ ചതിക്കുകയായിരുന്നെന്നും ഇനി ആരേയും കാത്തിരിക്കാനില്ലെന്നും മത്സരത്തിനുണ്ടെന്നും പിസി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരിക്കുകയാണ്. മത്സരിക്കാനുണ്ടെന്ന് പറഞ്ഞ് നേരത്തെ രംഗത്തെത്തിയ പിസി ജോര്‍ജ് പിന്നീട് പിന്മാറിയിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീടിവരെ കണ്ടില്ലെന്നും ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസ് തന്നെ വഞ്ചിച്ചെന്നും മത്സരിക്കാനുണ്ടാകുമെന്നും പിസി ജോര്‍ജ് പറയുന്നു. മുന്നണിയുമായി ചേര്‍ന്നു പോകാമെന്ന രീതിയില്‍ വാക്കു നല്‍കിയ കോണ്‍ഗ്രസ് നേതാക്കള്‍ പിന്നീട് പിന്മാറിയതാണ് തീരുമാനം മാറ്റാന്‍ കാരണമെന്ന് പിസി ജോര്‍ജ് പറയുന്നു.

26-ന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മുന്നണിയില്‍ ചേര്‍ക്കണമെന്ന കത്ത് നല്‍കിയതെന്നും ജോര്‍ജ് പറഞ്ഞു. വൈസ് ചെയര്‍മാന്‍മാരായ ഇകെ ഹസന്‍കുട്ടി, ഭാസ്‌കരപിള്ള എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

നേരത്തെ വീണ ജോര്‍ജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, വീണ ജോര്‍ജല്ല, വീഴാത്ത ജോര്‍ജിനെയാണ് പത്തനംതിട്ടയ്ക്ക് ആവശ്യമെന്നും താനും പത്തനംതിട്ടയില്‍ മത്സരിക്കാനുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മത്സരിക്കുന്നതില്‍ നിന്നും ജോര്‍ജ് തന്നെ പിന്മാറുകയായിരുന്നു.

Exit mobile version