യുഡിഎഫിന് ഇരുട്ടടിയായി കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജി; പടിയിറക്കം ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർഥിത്വവും വഞ്ചനയും ആരോപിച്ച്

കോട്ടയം: ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് യുഡിഎഫ് അടക്കിപിടിച്ചുവെച്ച ഭിന്നത മറനീക്കി പുറത്തേക്ക്. ഫ്രാൻസിസ് ജോർജിന്റെ പാർട്ടിയായ കേരള കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞകടമ്പിൽ മുഴുവൻ പദവികളും രാജിവെച്ചു. ജില്ലയിൽ മുന്നണിയുടെ ഒന്നാമൻ തന്നെ രാജിവെച്ചതോടെ പാർട്ടിയിലെയും യുഡിഎഫിലെയും ഭിന്നത പൊട്ടിത്തെറിയിലേക്ക് വഴിമാറിയിരിക്കുകയാണ്.

12 വർഷത്തിനിടെ നാല് തവണ മുന്നണിയും നാല് തവണ പാർട്ടിയും മാറിയതിലൂടെ കേരളത്തിലെ ഏറ്റവും വലിയ കാലുമാറ്റക്കാരനായ ഫ്രാൻസീസ് ജോർജിനെ ഇടുക്കിയിൽ നിന്ന് കോട്ടയത്തേക്ക് ഇറക്കുമതി ചെയ്തത് ജില്ലയിലെ പാർട്ടി നേതൃത്വത്തെ ഇല്ലായ്മ ചെയ്യാനാണെന്നാണ് സജി മഞ്ഞക്കടമ്പലിനെ അനുകൂലിക്കുന്നവരുടെ ആരോപണം.

സജി മഞ്ഞക്കടമ്പലിനെ വെട്ടി ഫ്രാൻസിസ് ജോർജിനെ കോട്ടയത്തെത്തിച്ച മോൻസ് ജോസഫിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടാണ് സജിയുടെ രാജി. മോൻസ് ജോസഫ് ഉള്ള പാർട്ടിയിലോ മുന്നണിയിലോ ഇനി താനില്ലെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു. യുഡിഎഫുമായി തനിക്ക് ഇനി യാതൊരു ബന്ധുവുമില്ല- സജി പറഞ്ഞു.

ALSO READ- ‘രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ട് തേടുന്നു’; തന്നോട് രഹസ്യമായി വെളിപ്പെടുത്തിയത്‌ സാമുദായിക നേതാക്കളെന്ന് ശശി തരൂർ

കോട്ടയത്ത് കോൺഗ്രസിന്റെ നാമമാത്ര സാന്നിധ്യത്തെ പൊതുജനമധ്യത്തിൽ സജീവ സാന്നിധ്യമാക്കി മാറ്റിയ പ്രവർത്തന ശൈലിയായിരുന്നു സജി മഞ്ഞക്കടമ്പലിന്റേത്. കേരളാ കോൺഗ്രസ് എമ്മിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൂഞ്ഞാർ, ഏറ്റുമാനൂർ, സീറ്റുകളിൽ ഒന്ന് നൽകാം എന്ന് പറഞ്ഞ് കെഎം മാണിയുടെ മരണ ശേഷം സജിയെ പിജെ ജോസഫും മോൻസ് ജോസഫും ചേർന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെത്തിച്ചത്.

എന്നാൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സജിയെ പാർട്ടി പരിഗണിച്ചില്ല. പകരം കോട്ടയം പാർലമെന്റിലേക്ക് പരിഗണിക്കാം എന്നായിരുന്നു ഓഫർ. എന്നാൽ സജിയെ വെട്ടി ഇവിടേക്ക് ഇടുക്കിയിൽ നിന്ന് ഫ്രാൻസിസ് ജോർജിനെ കൊണ്ടുവന്നത് മോൻസ് ജോസഫിന്റെ പരിശ്രമത്തിലാണെന്നാണ് സജിയുടെ അവകാശവാദം. മാത്രമല്ല തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലകളിൽ നിന്നും പാർട്ടി ജില്ല പ്രസിഡന്റും മുന്നണി ചെയർമാനുമായ സജിയെ പങ്കെടുപ്പിച്ചില്ല. നിർത്തി അപമാനിക്കുന്നത് തുടരുന്നതിനിടെയാണ് സജിയുടെ പടിയിറക്കം.

Exit mobile version