വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടാന്‍ ഡ്യൂട്ടി: കൈവിരലില്‍ പഴുപ്പ് ബാധിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

ഫറോക്ക്: തിരഞ്ഞെടുപ്പില്‍ പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമാകുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനി കൈവിരലില്‍ പഴുപ്പു ബാധിച്ചു. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി എന്‍എസ്എസ് വളന്റിയറായാണ് ഫാറൂഖ് കോളജ് എഎല്‍പി സ്‌കൂളിലെ 93ാം നമ്പര്‍ ബൂത്തിലെത്തിയത്.

പോളിങ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാനായിരുന്നു ആദ്യം വിദ്യാര്‍ഥിനിയെ ചുമതലപ്പെടുത്തിയത്. എന്നാല്‍, രാവിലെ പത്തു മണിയോടെ കുട്ടിയെ കൈവിരലില്‍ മഷി പുരട്ടുന്ന വളരെയധികം ഉത്തരവാദിത്തമുള്ളതും, പോളിങ് ഓഫിസര്‍മാര്‍ മാത്രം നിര്‍വഹിക്കേണ്ടതുമായ ജോലി ഏല്‍പിച്ചു.

എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാന്‍ ലഭിച്ചതാകട്ടെ ചെറിയ ബ്രഷും. ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷി പരന്നു. വിരലുകള്‍ക്ക് പുകച്ചിലും മറ്റും വന്നപ്പോള്‍ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും സാരമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഉച്ചക്ക് രണ്ടുമണി വരെ തന്റെ ഊഴം പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനിയുടെ കൈവിരലുകളില്‍ പഴുപ്പ് ബാധിക്കുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിലെത്തി ചികില്‍സ തേടി, ചിലപ്പോള്‍ സര്‍ജറി വേണ്ടിവരുമെന്നാണ് ഡോക്ടര്‍ അറിയിച്ചത്. സില്‍വര്‍ നൈട്രേറ്റിന്റെ അളവു കൂടുതലുള്ള ഫോസ്‌ഫോറിക് മഷി നഖത്തിലും തൊലിയിലുമായി പുരട്ടിയാല്‍ അടയാളം മാഞ്ഞുകിട്ടണമെങ്കില്‍ ചുരുങ്ങിയത് നാലുമാസം വരെ കാത്തു നില്‍ക്കണം. ചിലര്‍ക്ക് പുതിയ നഖവും തൊലിയും വരുന്നതോടു കൂടിമാത്രമേ മഷി മായുകയുള്ളൂ.

Exit mobile version