മുരളീധരന് മറുപടി നൽകണമെന്നുണ്ട്, പക്ഷെ, ഭാവിയിൽ ‘മുരളീ ജീ’ എന്നു വിളിക്കേണ്ടി വന്നാലോ? പരിഹസിച്ച് ശോഭ സുരേന്ദ്രൻ

ആലപ്പുഴ: ബിജെപിയിൽ ചേരുമെന്ന് പത്മജ വേണുഗോപാൽ വ്യക്തമാക്കിയതിന് പിന്നാലെ ശക്തമായി വിമർശിച്ച കെ മുരളീധരനെ പരിഹസിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മുരളീധരന് ശക്തമായ മറുപടി നൽകണമെന്ന് ആഗ്രഹമുണ്ടെങ്കിലും, ഭാവിയിൽ ‘മുരളീ ജീ’ എന്നു വിളിക്കേണ്ടി വന്നാലോ എന്ന് ഓർത്താണ് മിണ്ടാത്തതെന്നു ശോഭ സുരേന്ദ്രൻ പരിഹസിച്ചു. ജീവിച്ചിരിക്കുന്ന കാലത്ത് പിതാവ് കെ കരുണാകരന്റെ പേരിന്റെ വിലയിടിക്കുന്ന പല കാര്യങ്ങളും മുരളീധരൻ ചെയ്തിട്ടുണ്ടെന്നും പല പാർട്ടികളിൽ അഭയം തേടിയിട്ടുണ്ടെന്നും ശോഭ സുരേന്ദ്രൻ വിമർശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയാണ് ശോഭ സുരേന്ദ്രൻ.

തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടെയാണ് മുളീധരന് എതിരെ പരിഹാസവുമായി ശോഭ സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.

ശോഭ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ:

”എനിക്ക് കെ മുരളീധരന് ശക്തമായ മറുപടി നൽകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, പറയാത്തതിന്റെ കാരണം, കുറച്ചുനാൾ കഴിഞ്ഞ് അദ്ദേഹത്തെ മുരളീ ജീ എന്ന് വിളിക്കേണ്ടി വന്നാലോ എന്നോർത്തിട്ടാണ്. ബിജെപിയിലേക്ക് അദ്ദേഹത്തിനു കൂടി കടന്നുവരാൻ സാധ്യതയുള്ള രീതിയിലാണ് ഇന്ത്യൻ ജനാധിപത്യത്തിൽ ഇന്ന് എല്ലാം സംഭവിക്കുന്നത്. എല്ലാവരും ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.”

ALSO READ- ബിജെപി ആരെയും കറിവേപ്പില പോലെ വലിച്ചെറിയില്ല: പത്മജ സ്ഥാനാര്‍ഥിയാകുമോ എന്നത് പറയാനാവില്ല; കെ സുരേന്ദ്രന്‍

”ശ്രീ മുരളീധരൻ, അങ്ങയുടെ അച്ഛൻ ജീവിച്ചിരിക്കുന്ന കാലത്ത് അച്ഛന്റെ താൽപര്യമില്ലാതെ മറ്റൊരു പാർട്ടി രൂപീകരിച്ച് ഡിഐസി പ്രസ്ഥാനമുണ്ടാക്കി ഈ പാർട്ടിയിൽനിന്നു വേർപിരിഞ്ഞു പോയശേഷം, കേരളത്തിലെ മാധ്യമപ്രവർത്തകരുടെയും ജനങ്ങളുടെയും മുന്നിൽവച്ച് പറഞ്ഞത്, എനിക്ക് എന്റെ അച്ഛനാണെന്നു പറയാൻ പോലും ലജ്ജ തോന്നുന്നു എന്നാണ്. ജീവിച്ചിരിക്കുന്ന കാലത്ത് അങ്ങയുടെ അച്ഛന്റെ പേരിനെപ്പോലും വിലകുറച്ചു കാണിച്ച അനേകം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.”- എന്നും ശോഭാ സുരേന്ദ്രൻ വിമർശിക്കുന്നു

‘രാഷ്ട്രീയത്തിൽ മുന്നോട്ടുള്ള പ്രയാണത്തിനു വേണ്ടി പല കാര്യങ്ങളും സ്വീകരിച്ചിട്ടുള്ള ഒരാളാണ് കെ മുരളീധരനെന്നാണ് എനിക്ക് അതേക്കുറിച്ച് പറയാനുള്ളത്. ബിജെപിയെ സംബന്ധിച്ച് ഏറെ രാശി കൂടുതലുള്ള ദിവസമാണിത്. എന്നെ സംബന്ധിച്ച് ഞാൻ ഒരു വിശ്വാസിയാണ്. നല്ലൊരു സമയം നോക്കിയാണ് ഞാൻ ഇവിടെ വന്നിറങ്ങിയിട്ടുള്ളത്. അത് മാധ്യമസുഹൃത്തുക്കളോട് പറയാൻ എനിക്കു മടിയില്ല. അങ്ങനെയൊരു സമയത്തിനായാണ് ഞാൻ ഇവിടേക്കു വരാൻ വൈകിയത്” – എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Exit mobile version