അരളി ചെടിയുടെ ഇലയിലും പൂവിലും വിഷാംശം; ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂവ് ഉപയോഗിക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: ഇനിമുതൽ ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിവേദ്യ സമർപ്പണത്തിനു ഭക്തർ തുളസി, തെച്ചി, റോസാപ്പൂവ് എന്നിവയാണു നൽകേണ്ടത്. എന്നാൽ പൂജയ്ക്ക് അരളിപ്പൂ ഉപയോഗിക്കാമെന്നും ബോർഡ് വ്യക്തമാക്കി.

അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനു വരെ കാരണമാകാമെന്നും കണ്ടെത്തിയതോടെയാണ് ബോർഡ് തീരുമാനമെടുത്തത്. ഭക്തജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചതിനെ തുടർന്നാണു തീരുമാനം.

സൂര്യ, സൂര്യയുടെ വീട്ടിൽ വളർത്തുന്ന അരളിച്ചെടി

ആലപ്പുഴ ഹരിപ്പാട്ട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്ന റിപ്പോർട്ടുകൾ ദേവസ്വം ബോർഡ് അംഗം എ അജികുമാർ ബോർഡ് യോഗത്തിൽ അറിയിച്ചു. നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അർപ്പിക്കാറുണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ച ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ നെടുമ്പാശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചിരുന്നു. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് മരണകാരണമായതെന്നാണു പ്രാഥമിക നിഗമനം. വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.
ALSO READ- കെപി യോഹന്നാന്റെ സംസ്‌കാര ചടങ്ങുകൾ കേരളത്തിൽ; ഇടിച്ചു വീഴ്ത്തിയ വാഹനം തിരിച്ചറിഞ്ഞു
ചെടിയുടെ ഭാഗം ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക. സംസ്ഥാനത്തു ചില ക്ഷേത്രങ്ങളിൽ അരളി നേരത്തേതന്നെ ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ടയിൽ അരളിച്ചെടിയുടെ ഇലയും തണ്ടും കഴിച്ച പശുവും കിടാവും ചത്തതും വലിയ ചർച്ചയായിരുന്നു.

Exit mobile version